സംസ്ഥാനത്ത് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാൻ ജെ.ഡി.യു തീരുമാനം. ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണയ്ക്കുന്ന ദേശീയ നേതൃത്വം അതേ നിലപാട് തുടർന്നാൽ സംസ്ഥാന കമ്മിറ്റി വിളിച്ച് ഉചിതമായ തീരുമാനമെടുക്കും. രാഷ്ട്രപതി സ്ഥാനാർഥിയുടെ കാര്യത്തിൽ ദേശീയ തലത്തിൽ തന്നെ ഭിന്നതയുണ്ടാകുമെന്നാണ് സംസ്ഥാന ഘടകത്തിന്റ പ്രതീക്ഷ
ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ദേശീയ നേതൃത്വത്തെ അംഗീകരിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ലെന്നായിരുന്നു യോഗത്തിലെ വിലയിരുത്തൽ. പാർട്ടിയുടെ നിലനിൽപ് തന്നെ ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കുക. ദേശീയനേതൃത്വം പൂർണമായും എൻ.ഡി.എയ്ക്കൊപ്പം ചേരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ സംസ്ഥാനത്ത് പുതിയ പാർട്ടി രൂപീകരിക്കുക. റാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധം അറിയിച്ചപ്പോഴും സംസ്ഥാന നേതൃത്വത്തിന് സ്വന്തമായി തീരുമാനമെടുക്കാമെന്നായിരുന്നു പ്രസിഡന്റ് നിധീഷ്കുമാറിന്റ പ്രതികരണം
ബി.ജെ.പി സ്ഥാനാർഥിയെ പിന്തുണയ്ക്കാനുള്ള ദേശീയ നേതൃത്വത്തിന്റ തീരുമാനത്തിനെതിരെ മറ്റ് സംസ്ഥാനത്തും എതിർപ്പുയരുമെന്നാണ് സംസ്ഥാന ഘടകത്തിന്റ പ്രതീക്ഷ. പ്രത്യേകിച്ച് മീരാകുമാർ പ്രതിപക്ഷ സ്ഥാനാർഥിയായി വന്ന സാഹചര്യത്തിൽ. അങ്ങനെയെങ്കിൽ അവരുടെ നിലപാട് കൂടി കണക്കിലെടുത്തായിരിക്കും ഭാവി തീരുമാനം.