നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദീലിപിന്റെ പേരു പുറത്ത് പറയുമെന്ന് പറഞ്ഞ് പൾസർ സുനിയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയത് നാദിർഷയെ. ഏപ്രിൽ ആദ്യ വാരം താൻ ബാംഗ്ലൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് തനിക്ക് ഭീഷണി ഫോൺ സന്ദേശം വന്നതെന്ന് നാദിർഷ പറഞ്ഞു. മലയാള സിനിമയിലെ സ്ത്രീകളും നിർമാതാക്കളും ഉൾപ്പടെയുള്ള പ്രമുഖർ ദിലീപിനെതിരെ മൊഴി കൊടുക്കാൻ പണം നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നും അങ്ങനെ പറയാതിരിക്കണമെങ്കിൽ കോടികൾ കൊടുക്കണമെന്നുമായിരുന്നു ഭീഷണിയെന്നും നാദിർഷ പറഞ്ഞു. ഭീഷണിപ്പെടുത്തിയ ആൾ പറഞ്ഞ പ്രമുഖരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അങ്ങനെ ചെയ്താൽ മലയാള സിനിമയിലെ ഷൂട്ടിങ് പോലും നിൽക്കുമെന്നും നാദിർഷ കൂട്ടിച്ചേർത്തു.
പൾസർ സുനിയുടെ സുഹൃത്താണെന്നും പേര് വിഷ്ണുവെന്നാണെന്നുമാണ് വിളിച്ചയാൾ അവകാശപ്പെട്ടത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരു പറയാൻ സിനിമാ മേഖലയിലെ പ്രമുഖർ നിർബന്ധിക്കുന്നുണ്ടെന്നും അപ്രകാരം ചെയ്താൽ പണം തരാമെന്ന് അവർ പറയുകയും ചെയ്തതായി ഇയാൾ പറഞ്ഞു. സംശയം തോന്നിയതിനാൽ ആ സംഭാഷണം റെക്കോർഡ് ചെയ്തു. ദിലീപിന്റെ പേര് പറയാതിരിക്കണമെങ്കിൽ അവർക്ക് പണം കൊടുക്കണമെന്ന നിലയ്ക്കാണ് അയാൾ അന്നു സംസാരിച്ചത്. ഞങ്ങൾ അമേരിക്കയിൽ പോകുന്നതിന് മുമ്പ് തന്നെ ഇൗ സംഭാഷണങ്ങൾ ഉൾപ്പടെയുള്ള തെളിവുകൾ സഹിതം പൊലീസിൽ പരാതി നൽകിയിരുന്നു. നാദിർഷ പറഞ്ഞു. സിനിമാ മേഖലയിലുള്ള എല്ലാവർക്കും വേണ്ടിയാണ് തങ്ങൾ പോരാടുന്നതെന്നും സത്യം പുറത്തു വരണമെന്നും ദിലീപ് പറഞ്ഞു.