തൃശൂർ ∙ പ്രണയത്തിന്റെയും കരുതലിന്റെയും കരങ്ങളെല്ലാം കൈവിട്ട് ആൻസി യാത്രയായി. കുത്തൂര് ദേവസിയുടെ മകൻ ബെൻസിന്റെ ഭാര്യ ആൻസി (32) ആണു വൃക്കരോഗത്തിന്റെ ദുരിതവർഷങ്ങൾ പിന്നിട്ടു കഴിഞ്ഞ ദിവസം മരിച്ചത്.
വൃക്കരോഗിയാണെന്നും മുന്നോട്ടുള്ള ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണെന്നും പറഞ്ഞിട്ടും ആൻസിയോടുള്ള ഇഷ്ടത്തിൽനിന്നു പിന്മാറാതെയാണു ബെൻസിൻ 2012ൽ ആൻസിയെ പ്രണയിച്ചു വിവാഹം കഴിച്ചത്. ഇഷ്ടം തുറന്നുപറഞ്ഞപ്പോൾ തന്റെ വൃക്ക മാറ്റിവച്ചതാണെന്നു പറഞ്ഞു ബെൻസിനെ ആൻസിയും അമ്മയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ബെൻസിൻ ധീരതയോടെ ആൻസിയെ ജീവിതത്തിലേക്കു കൈപിടിക്കുകയായിരുന്നു.
2010ൽ പരിചയപ്പെട്ട ആൻസിയെ 2012ൽ ആണു ബെൻസിൻ വിവാഹം കഴിച്ചത്. അധികം വൈകാതെ സ്റ്റുഡന്റ്സ് വീസയിൽ ഓസ്ട്രേലിയയിലേക്കു പഠനത്തിനു പോയി. ഒരു വർഷം കഴിഞ്ഞപ്പോൾ ആൻസിയുടെ മാറ്റിവച്ച വൃക്കയും പ്രവർത്തനരഹിതമായി. ബെൻസിനും വീട്ടുകാരും പണം കണ്ടെത്തി വീണ്ടും വൃക്ക മാറ്റിവച്ചു. തുടർചികിൽസകളും നടന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ നിർഭാഗ്യവശാൽ ഈ വൃക്കയും ശരീരം സ്വീകരിക്കാതെ വരികയായിരുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസുമായി പിന്നീടു പരീക്ഷണത്തിന്റെ ദിവസങ്ങളിലൂടെ ബെൻസിനും ആൻസിയും ആൻസിയുടെ അമ്മയും കടന്നുപോയി. ഓസ്ട്രേലിയയിൽ പഠനത്തിനിടെ രാവും പകലും ജോലി ചെയ്തു ബെൻസിനും മൂന്നാമത്തെ വൃക്ക മാറ്റിവയ്ക്കലിനായി ശ്രമം തുടങ്ങി. നാട്ടുകാരും ഇവർക്കു കൈത്താങ്ങായി. പണം കണ്ടെത്തിയെങ്കിലും യോജിക്കുന്ന വൃക്ക ലഭിക്കാതെ വന്നു. ഇതിനിടെ ഡയാലിസിസിനിടെ ലഭിച്ച അണുബാധയും തുടർന്നുവന്ന പനികളും മറ്റുമാണ് ആൻസി വിടപറയാൻ കാരണമായത്.
എങ്കിലും മാതൃകയായി നിലനിൽക്കുന്നു ബെൻസിന്റെയും കുടുംബത്തിന്റെയും ആൻസിയുടെ കുടുംബത്തിന്റെയും ചെറുത്തുനിൽപ്. സംസ്കാരം തിരൂർ സെന്റ് തോമസ് ദേവാലയത്തിൽ നടത്തി.