പാലക്കാട് ∙ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകിന്റെ വലുപ്പം ഒന്നര മില്ലിമീറ്റർ വരെ കുറഞ്ഞു. എന്നാൽ, ദിവസം ഏഴുപേരെ വരെ കടിക്കുന്നവിധം കൊതുക് കരുത്തും വേഗവും നേടി.
മുൻ വർഷത്തേക്കാൾ കൂടുതൽ പേർക്ക് ഇത്തവണ പനി ബാധിക്കാൻ പ്രധാന കാരണം ഇതാണെന്നാണ് ദേശീയ വെക്ടർബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം അധികൃതരുടെ നിഗമനം.
കാലാവസ്ഥാ വ്യതിയാനമാണ് കൊതുകിന്റെ രൂപത്തിലും ഭാവത്തിലും മാറ്റമുണ്ടാക്കിയത്. കൊടും വരൾച്ചയിൽ ഇവയുടെ മുട്ടകൾ നശിക്കുന്ന അവസ്ഥ എത്തിയിരുന്നു. എന്നാൽ, ഇടയ്ക്കു പെയ്ത വേനൽ ചാറ്റൽമഴയിൽ അവ കഷ്ടിച്ചു വിരിഞ്ഞു. ജൈവപരമായ മുഴുവൻ പ്രവർത്തനവും വെള്ളത്തിൽ പൂർത്തിയാകാത്തതാകാം കൊതുകിന്റെ ഈ മാറ്റത്തിനു കാരണമെന്നാണ് നിഗമനം.
കഴിഞ്ഞവർഷം വരെ മൂന്നു മില്ലിമീറ്ററിലധികമായിരുന്നു ഈഡിസ് കൊതുകുകളുടെ നീളം. നേരത്തേ ഈഡിസ് ദിവസം പരമാവധി നാലു പേരെയാണു കടിച്ചിരുന്നത്. 50 മീറ്ററിനുള്ളിൽ പറക്കാനുള്ള കഴിവേ ഇവയ്ക്കുള്ളൂ.
അകത്തു പുകയ്ക്കാം, ആദ്യം!
കെട്ടിടങ്ങൾക്കുള്ളിൽ കഴിയാനാണ് ഈഡിസ് ഈജിപ്തി കൊതുകുകൾക്ക് ഇഷ്ടം. അതിനാൽ ഇവയെ തുരത്താൻ അകത്താണ് ആദ്യം പുകയ്ക്കേണ്ടത്. മൂന്നാഴ്ചയെങ്കിലും പുകച്ചാൽ മാത്രമേ കൊതുകിന്റെ ജീവിതചക്രം ഇല്ലാതാക്കാനാവൂ.