തൃശൂരിലെ രണ്ട് സ്വകാര്യ മെഡിക്കൽ കോളജുകളടക്കം ഒമ്പത് ആശുപത്രികളിൽ നഴ്സുമാരുടെ സമരം പിൻവലിക്കാൻ തീരുമാനം. അടിസ്ഥാന ശമ്പളത്തിൽ അമ്പത് ശതമാനം വർധനവ് നൽകാമെന്ന് മന്ത്രിമാർ വിളിച്ച ഒത്തുതീർപ്പ് ചർച്ചയിൽ അംഗീകരിച്ചതോടെയാണിത്. ജില്ലയിലെ മറ്റ് ആശുപത്രികളിൽ പണിമുടക്ക് തുടരും. സംസ്ഥാന വ്യാപകമായ വേതന വർധനവിന്റെ കാര്യം 27ലെ ചർച്ചയിൽ തീരുമാനിക്കുമെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.
സർക്കാർ കമ്മിറ്റികൾ ശുപാർശ ചെയ്തിട്ടുള്ള അടിസ്ഥാനശമ്പളം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൃശൂരിലെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്. മന്ത്രിമാരായ എ.സി.മൊയ്തീനും വി.എസ്. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ഒത്തുതീർപ്പ് ചർച്ചയിൽ ജൂബിലി, അമല മെഡിക്കൽ കോളജുകളടക്കം ഒമ്പത് ആശുപത്രികൾ ഇടക്കാല ആശ്വാസമായി അമ്പത് ശതമാനം വർധനവ് നൽകാൻ തയാറായി. അടിസ്ഥാന ശമ്പളത്തിൽ അയ്യായിരം രൂപ വരെ വർധനവുണ്ടാകും. കുറഞ്ഞ കൂലി നടപ്പാക്കുന്ന കാര്യം 27ലെ ചർച്ചയിൽ തീരുമാനിക്കാമെന്നും സർക്കാർ അറിയിച്ചു.
ശമ്പള വർധനവ് അംഗീകരിച്ച ആശുപത്രികളിൽ കരാറെഴുതിയ ശേഷം നാളെ പണിമുടക്ക് പിൻവലിക്കാമെന്ന് യു.എൻ.എയും സമ്മതിച്ചു.
ശമ്പളവർധിപ്പിക്കാത്ത തൃശൂരിലെ 15 ആശുപത്രികളിൽ സമരവും മറ്റ് ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പ്രക്ഷോഭപരിപടികളും തുടരും. 27ന് നടക്കുന്ന ചർച്ചയിലെ തീരുമാനം അനുസരിച്ച് സംസ്ഥാന വ്യപകമായി നടത്താൻ നിശ്ചയിച്ച പണിമുടക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുമാണ് നഴ്സുമാരുടെ ആലോചന.