മുഖ്യമന്ത്രിക്കെതിരെ പരസ്യ വിമർശവുമായി വീണ്ടും സി.പി.ഐ എറണാകുളം ജില്ലാ നേതൃത്വം. പുതുവൈപ്പ് സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് ശ്രമമെങ്കിൽ സർക്കാരിന് നിരാശപ്പെടേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടറി പി.രാജു. മുഖ്യമന്ത്രിക്ക് കഴിയില്ലെങ്കില്‍ പൊലീസിനെ നിലയ്ക്കുനിര്‍ത്താന്‍ സിപിഐ തയാറാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെയും പൊലീസിനെയും നിശിതമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രവും രംഗത്തെത്തി.
പൊലീസിനെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കിൽ അക്കാര്യം തുറന്ന് പറയണം. പറ്റില്ലെങ്കിൽ സിപിഐ അതിനൊരുക്കമാണ്. പൊലീസിലെ ഗുണ്ടകളെ കാണണമെങ്കിൽ യതീഷ്ചന്ദ്രയെ കണ്ടാൽ മതിയെന്നായിരുന്നു അങ്കമാലിയിൽ പണ്ട് സിപിഎം പ്രവർത്തകരെ തല്ലിച്ചതച്ചപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ പറഞ്ഞിരുന്നത്. ആ പിണറായി മുഖ്യമന്ത്രിയായപ്പോൾ യതീഷ് ചന്ദ്രയെ സംരക്ഷിക്കുയാണ്. പിണറായിയുടെ സമ്മതത്തോടെയാണോ ഹൈക്കോടതി മാർച്ച് നടത്തിയ പുതുവൈപ്പുകാരെ യതീഷ് ചന്ദ്ര തല്ലിച്ചതച്ചതെന്ന് വ്യക്തമാക്കണമെന്നും പി.രാജു പറഞ്ഞു.
ഐജി ഒാഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ എ.ഐ.വൈ.എഫ് പ്രവർത്തകർ പി. രാജുവിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പൊലീസ് ക്യാംപിലേക്ക് തള്ളിക്കയറാനും ശ്രമം നടത്തി. പൊലീസിനെ പ്രകോപിപ്പിക്കാൻ പ്രവർത്തകർ പരമാവധി ശ്രമിച്ചെങ്കിലും പരമാവധി സംമയനം പാലിച്ചാണ് പൊലീസ് ഇന്ന് പ്രവർത്തകരെ നേരിട്ടത്.