കാസര്‍കോട് ചൂരിയിൽ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ ഉത്തരവായി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായിരുന്ന അഭിഭാഷകന്‍ എം അശോകനാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. മദ്രസാ അധ്യാപകൻ ജോലി ചെയ്തിരുന്ന ചൂരി മുഹയിദ്ദീൻ പള്ളി കമ്മിറ്റി സർക്കാരിന് നൽകിയ നിവേദനത്തെ തുടർന്നാണ് നിയമനം.
മാർച്ച് ഇരുപത്തിയൊന്ന് പുലർച്ചയാണ് പഴയ ചൂരിയിലെ മദ്രസ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസിനെ താമസ്ഥലത്ത് വച്ച് കൊലപ്പെടുത്തിയത്. കേളുഗുഡെ അയ്യപ്പഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു, നിതിൻ,കേളുഗുഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരാണ് പ്രതികൾ..കേസിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം സർക്കാരിന്റെ അനുമതി തേടിയതിന് പിറകെയാണ് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. ടി.പി കേസടക്കമുള്ള നിരവധി കേസുകളിൽ ഹാജരായിട്ടുള്ള പ്രമുഖ അഭിഭാഷകൻ എം അശോകനാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. റിയാസ് മൗലവി ജോലിചെയ്തിരുന്ന ചൂരി മുഹയിദ്ദീൻ പള്ളി കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.അതേ സമയം അസിസ്റ്റന്റ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി മുസ്്ലിം ലീഗ് നേതാവ് കൂടിയായ മുൻ എ.പി.പി സി. ഷുക്കൂറിനെ നിയമക്കണമെന്ന അപേക്ഷ സർക്കാർ നിരസിച്ചു.
കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഇതുവരെ സർക്കാർ അനുമതി നലകിയിട്ടില്ല. വർഗീയ ലഹളക്ക് ശ്രമിച്ചുവെന്ന വകുപ്പ് ചേർത്തതിനാൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കുറ്റപത്രം സമർപ്പിക്കാനുമാവില്ല. രണ്ടാഴച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ റിമാൻഡ് കാലാവധി പൂർത്തിയാകുന്നതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും