കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ വിദേശ ചരക്ക് കപ്പല്‍ എംവി ആംബർ-എൽ തന്നെയെന്ന് ഷിപ്പിങ് ഡയറക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. കപ്പലിന്റെ മുന്‍ഭാഗത്തെ പാടുകള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് റിപ്പോർട്ട് എറണാകുളം റേഞ്ച് ഐജിക്കു കൈമാറി. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടെ ശാസ്ത്രീയ പരിശോധനയ്ക്കായ് ഹൈക്കോടതിയുടെ അനുമതിക്ക് കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കാർമൽ മാതാ മീൻപിടിത്ത ബോട്ടിൽ ഇടിച്ചത് ആംബർ - എൽ കപ്പൽ തന്നെയാണോ, നിർദിഷ്ട പാതയിൽ നിന്ന് വഴിമാറിയാണോ കപ്പൽ സഞ്ചരിച്ചിരുന്നത് , അപകടം ഒഴിവാക്കാൻ ശ്രമം നടന്നിരുന്നോ, അപകടത്തിനു ശേഷം കപ്പൽ നിർത്താതെ പോയത് എന്തു കൊണ്ട് , മൽസ്യബന്ധന ബോട്ടിലുണ്ടായിരുന്നവരെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതെന്ത്കൊണ്ട് തുടങ്ങിയ ചോദ്യങ്ങൾക്കാണ് അന്വേഷണ സംഘം ഉത്തരം തേടുന്നത്. കപ്പലിന്റെ മുൻവശത്ത് ബോട്ടിൽ ഇടിച്ചതിന്റെ പാടുകളും തകര്‍ന്ന ബോട്ടില്‍ നിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴിയും അടിസ്ഥാനമാക്കിയാണ് ആദ്യ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയത്. കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് രേഖകളിലെ ശാസ്ത്രീയ പരിശോധനകളിലൂടെയേ മറ്റ് ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കൂ. ഇതിനായാണ് ഹൈക്കോടതിയുടെ അനുമതി തേടിയത്. കപ്പലിലെ വോയേജ് ഡേറ്റ റെക്കോർഡറും ജിപിഎസ് ലോഗും പരിശോധിക്കാന്‍ രണ്ട് ദിവസം സമയം ആവശ്യമാണ്. കപ്പിന്റെ ലോഗ് ബുക്ക്, വോയേജ് ഡേറ്റ റെക്കോർഡർ, ലോഗ് അബ്സ്ട്രാക്ട്, നൈറ്റ് ഡ്യൂട്ടി ഓർഡർ ബുക്ക്, ബെൽബുക്ക്, ജിപിഎസ് ലോഗ്, നാവിഗേഷൻ ചാർട്ട് എന്നിവയാണ് പരിശോധനയ്ക്കായ് പിടിച്ചെടുത്തിട്ടുള്ളത്. മറൈന്‍ മര്‍ക്കന്റൈല്‍ വിഭാഗമാണ് ഇലക്ട്രോണിക് രേഖകളുടെ ശാസ്ത്രീയ പരിശോധന നടത്തുക. പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് അപകടത്തിന് ഇടയാക്കിയത് ആംബര്‍ എല്‍ തന്നെയെന്ന് വ്യക്തമാക്കി കരട് റിപ്പോര്‍ട്ട് കൈമാറിയത്. എന്നാല്‍ മൽസ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ ലഭ്യമാക്കണമെങ്കിൽ അപകടത്തിൽപെട്ടത് ഏതു കപ്പലാണെന്നതിന് ശാസ്ത്രീയ തെളിവുകളും ആവശ്യമാണ്. അപകടത്തില്‍ കാണാതായ അസം സ്വദേശി മോത്തിദാസിനായുള്ള തിരച്ചില് അഞ്ചാം ദിവസവും തുടരുകയാണ്.