വിഴിഞ്ഞം കരാറിൽ അഴിമതിയുണ്ടെങ്കിൽ അത് റദ്ദാക്കണമെന്ന് കെ.പി.സി.സി. അഴിമതിയുണ്ടെന്ന് പറയുകയും പദ്ധതിയുമായി മുന്നോട്ട് പോകുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നടപടി ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി കുറ്റപ്പെടുത്തി. വിഴിഞ്ഞം കാറാരിനെ സംബന്ധിച്ച് വി.എം.സുധീരനും കെ.മുരളീധരനും തമ്മിൽയോഗത്തിൽ രൂക്ഷമായ തർക്കം ഉണ്ടായി.
മുൻ സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കാരാറിനു നേരെ സിഎജിയും സർക്കാരും ഉയർത്തുന്ന അഴിമതി ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാനാണ് കെ.പി.സി.സിയുടെ തീരുമാനം. കരാറിൽഅഴിമതിയുണ്ടെങ്കിൽ അത് റദ്ദാക്കാൻ സർക്കാർ തയ്യാറാകണം. പുതിയ കരാറുണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകട്ടെ എന്നും കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയിൽ പൊതു അഭിപ്രായമുയർന്നു.
പദ്ധതി സംബന്ധിച്ച് പാർട്ടിയില്‍ ചർച്ച ചെയ്യാതെ , ഉമ്മൻചാണ്ടി സർക്കാർ അകപക്ഷീയ തീരുമാനവുമായി മുന്നോട്ടു പോയി എന്ന പരാതി വി.എം.സുധീരൻ മുന്നോട്ട് വെച്ചു. കരാറൊപ്പിടും മുൻപ് വിഴിഞ്ഞം കെപിസിസിയിൽ ചർച്ചചെയ്തില്ലെന്ന് എം.എം. ഹസ്സന് സമ്മതിക്കേണ്ടിയും വന്നു.
എന്നാൽ ഇത് തെറ്റാണെന്നും ഹൈകമാൻഡുമായി ആലോചിച്ചാണ് പദ്ധതി നടപ്പാക്കിയതെന്നും അതുകൊണ്ട് ഗുണമെ ഉണ്ടായിട്ടുള്ളൂ എന്ന മറുപടിയുമായി കെ.മുരളീരനും എത്തി. സുധീരനും മുരളീധരനുമായി രൂക്ഷമായ വാക്കുതർക്കം ഉണ്ടായി. വിഴിഞ്ഞത്തിനെതിരെയുള്ള സിഎജി റിപ്പോർട്ടിലെ അപാകതകൾ വിശദീകരിച്ച ഉമ്മൻചാണ്ടി കേന്ദ്ര വിജിലൻസ് കമ്മിഷന്റെ അനുമതിയോടെയാണ് കരാറൊപ്പിട്ടതെന്നും അറിയിച്ചു.