പഴ്സണൽ സ്റ്റാഫിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട ഉത്തരവ് അനുസരിക്കാത്തതിന് പൊലീസ് മേധാവി ടി.പി. സെൻകുമാറിന് സർക്കാർ താക്കീത്. പഴ്സനല്‍ സ്റ്റാഫ് അംഗത്തെ ഇന്നുതന്നെ മടക്കി അയയ്ക്കണമെന്ന് ഉത്തരവിൽ പറയുന്നു. പഴ്സണല്‍ സ്റ്റാഫിലെ എ.എസ്ഐ അനില്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടെങ്കിലും ,കൂടെ നിർത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് ടി.പി.സെൻകുമാർ കത്ത് നൽകിയിരുന്നു.
സർക്കാർ- ടി.പി.സെൻകുമാർ തർക്കത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നു പുറത്തിറങ്ങിയ ഉത്തരവ്. പഴ്സണല്‍ സ്റ്റാഫിലെ എ.എസ്ഐ: അനില്‍ കുമാറിനെ സ്ഥലംമാറ്റി കഴിഞ്ഞമാസം 30നു പുറത്തിറക്കിയ ഉത്തരവിൽ ,ഇന്നു തന്നെ നടപടിവേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അസാധാരണ ഉത്തരവാണ് പുറത്തിറങ്ങിയത്. പുതിയ ഉത്തരവു കൂടി പുറത്തുവന്നതോടെ കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ് സെൻകുമാർ. പഴ്സണൽ സ്റ്റാഫ് അംഗത്തെ മാറ്റിയതിൽ വിശദീകരണം തേടി ഡിജിപി ടി പി സെൻകുമാർ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സെൻകുമാറിന്റെ ആവശ്യം തള്ളിയ സർക്കാർ, പുതിയ ഉത്തരവിൽ സ്വരം കടുപ്പിച്ചു. പ്രത്യേക ഉത്തരവില്ലാതെയാണ് അനിൽകുമാർ ഡെപ്യൂട്ടേഷനിൽ തുടരുന്നതെന്ന് അന്ന് സർക്കാർ ചൂണ്ടികാണിച്ചിരുന്നു. ഉത്തരവിലെ സൂചനകളിൽ വ്യക്തത തേടിയായിരുന്നു സെൻകുമാറിന്റെ കത്ത്.
ജൂൺ 30 ന് സെൻകുമാർ വിരമിക്കാനിരിക്കെ ഇതേ സ്ഥാനത്ത് മറ്റൊരളെ നിയമിച്ച് നീക്കങ്ങൾ നിരീക്ഷിക്കുകയാണ് സർക്കാർഉദ്ദ്യേശ്യമെന്ന് അന്നേ ആരോപമമുയർന്നിരുന്നു.ഏറെക്കാലമായി സെൻകുമാറിന്റെ സ്റ്റാഫിലുണ്ടായിരുന്ന എ.എസ്.ഐ ,ആർ.അനിൽകുമാർ ,ഐ.എം.ജി ഡയറക്ടറായി സെൻകുമാർ പോയപ്പോഴും ഒപ്പമുണ്ടായിരുന്നു.പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങൾ കൈമാറണമെന്ന സെൻകുമാറിന്റെ ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിസമ്മതിച്ചതിനു തൊട്ടു പിന്നാലെയാണ് സർക്കാർ ഉത്തരവും പൊലീസ് ആസ്ഥാനത്തെത്തിയത്.