ജിഷ്ണു പ്രണോയിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് വഴിതെളിയുന്നു. സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നും,, ഡി.ജി.പിക്ക് നിര്‍േദശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി.
പാമ്പാടി നെഹ്റു കോളജിലെ എൻജീനിയറിങ് വിദ്യാർഥി ജിഷ്ണു പ്രണോയി മരിച്ച് ഒരു വർഷം കഴിഞ്ഞിട്ടും നീതി കിട്ടിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. പ്രത്യേക സംഘത്തിന്റെ അന്വേഷണവും രണ്ടു മാസമായി മരവിച്ചു. ഈ സാഹചര്യത്തിലാണ്, സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ കോഴിക്കോട്ട് വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
മുന്‍പ് വീട്ടുകാര്‍ ഈ ആവശ്യം ഉന്നയിച്ചപ്പോഴേ സര്‍ക്കാരിന് അനുകൂല നിലപാടായിരുന്നെന്നും പിണറായി വിജയന്‍ പറഞ്ഞു.
അഞ്ചു പേരെയാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പ്രതികളാക്കിയത്. ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മാത്രവുമല്ല, ഒരു മണിക്കൂർ മാത്രം ചോദ്യം ചെയ്യാനായിരുന്നു കോടതി പൊലീസിന് നൽകിയ നിർദ്ദേശം. ഇതോടെ, കഴിഞ്ഞ രണ്ടു മാസമായി അന്വേഷണം മരവിച്ച മട്ടാണ്. രക്തക്കറ പരിശോധിക്കാൻ ഫൊറൻസിക് ലാബ് വിമുഖത അറിയിച്ചത് ശാസ്ത്രീയ തെളിവു ശേഖരണത്തിന് തടസമായി. ഈ സാഹചര്യത്തിലാണ് സി.ബി.ഐ. അന്വേഷണമെന്ന നിലപാടിൽ കുടുംബം ഉറച്ചുനിൽക്കുന്നത്.