പാലക്കാട് ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ പിന്നാക്കവിഭാഗക്കാരെ അക്ഷേപിച്ച നെന്മാറ എംഎൽഎ കെ.ബാബുവിനെതിരെ പൊലീസ് കേസെടുക്കണമെന്ന് ബിജെപി. കോളനിയെ മാതൃകാ ഗ്രാമമാക്കി മാറ്റുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ പറഞ്ഞു. അതേസമയംകോളനിയിലെ ജാതിവിവേചനം രാഷ്ട്രീയമാണെന്നാണ് പൊലീസ് റിപ്പോർട്ട്. കോൺഗ്രസ് പ്രവർത്തകർ മുതലമട പഞ്ചായത്തിലേക്ക് മാർച്ചു നടത്തി.
ജാതിവിവേചനത്തിന്റെ പേരിൽ പിന്നാക്കവിഭാഗക്കാരെ ഒറ്റപ്പെടുത്തുന്നതായി പരാതിയുളള ഗോവിന്ദാപുരം അംബേദ്കർ കോളനി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരൻ സന്ദർശിച്ചു. ബിജെപി ജില്ലാ നേതാക്കളോടൊപ്പമായിരുന്നു സംസ്ഥാന പ്രസിഡന്റ് കോളനിയിലെത്തിയത്. കോളനിയിൽ ജാതിവിവേചനമില്ലെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ രാഷ്ട്രീയ വിശദീകരണയോഗത്തിൽ നെന്മാറ എംഎൽഎ കെബാബു കോളനിയിലുളളവരെ ആക്ഷേപിച്ചയി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എംഎൽഎയ്ക്കെതിരെ പൊലീസ് കേസെടുത്തില്ലെങ്കിൽ ബിജെപികോടതിയിൽ പോകുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. കോളനിയെ മാതൃകാഗ്രാമമാക്കും.
ഇടതുഭരണത്തിലുളള മുതലമട പഞ്ചായത്ത് കോളനിക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ മുതലമട പഞ്ചായത്ത് ഒാഫീസിലേക്കും മാർച്ചു നടത്തി. ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അതേസമയം കോളനിയിലെ ജാതിവിവേചനത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. രാഷ്ട്രീയചായ്്വുളള വിവിധ സംഘടനകളും നേതാക്കളും ദിവസേന കോളനിയിലെത്തുന്നു. അടുത്തദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തും.