സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന് നേരെയുണ്ടായ ബോംബേറിൽ നടക്കാവ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇന്ന് പുലര്‍ച്ചെയുണ്ടായ ബോംബേറില്‍ തലനാരിഴയ്ക്കാണ് മോഹനൻ രക്ഷപ്പെട്ടത്. അക്രമത്തിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ബിജെപി ജില്ലാപ്രസിഡന്റ് ആരോപിച്ചു.
ഇന്നു പുലർച്ചെ ഒരു മണിയോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ രണ്ടുതവണയാണ് ബോംബേറുണ്ടായത്. ഒരു ബോംബ് പൊട്ടി. പൊട്ടിത്തെറിയുടെ ആഘാതത്തിൽ പരിസരത്തെ സ്കൂട്ടറിന്റെ ചില്ലുകൾ തകർന്നു. ബോംബിന്റെ ചീളുകൾ ഓഫിസ് വരാന്തയിലും ഭിത്തിയിലും ചിന്നിച്ചിതറി. ബോംബ് വീണ സമയത്ത്, സി.പി.എം. ജില്ലാ സെക്രട്ടറി പി.മോഹനൻ ഓഫിസ് വരാന്തയിൽ ഉണ്ടായിരുന്നു. ബി.ജെ.പിയും ആർ.എസ്.എസും നടത്തിയ ആസൂത്രിത അക്രമമാണിതെന്ന് സി.പി.എം. ആരോപിച്ചു.
എന്നാൽ സംഭവത്തിന് പിന്നിൽ ദുരൂഹയുണ്ടെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊാർജിതമാക്കണമെന്നും ബിജെപി ജില്ലാപ്രസിഡന്റ് ടി.പി.ജയചന്ദ്രൻ ആവശ്യപ്പെട്ടു.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ മാത്യു ടി തോമസ്, കെ.രാജു, കെപിസിസി ജനറൽസെക്രട്ടറി പി.എം.സുരേഷ് ബാബു തുടങ്ങിയവർ സി.പി.എം. ഓഫിസിൽ എത്തി. വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.