മുഖ്യമന്ത്രിയെക്കാളും മന്ത്രിമാരെക്കാളും കൂടുതൽ മൊബൈൽ ബിൽ പ്രതിപക്ഷ നേതാവിന്. സംസ്ഥാന സർക്കാർ പണമടയ്ക്കുന്ന ഒൗദ്യോഗിക മൊബൈൽ നമ്പരിന്റെ ഉപയോഗത്തിലാണു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും കടത്തിവെട്ടിയത്. ഏപ്രിൽ മാസത്തെ ബില്ലടച്ചതിന്റെ രേഖകളിൽനിന്നാണ് ഈ കണക്കു വ്യക്തമായത്. എല്ലാം ബിഎസ്എൻഎൽ നമ്പരുകളാണ്.
ഏപ്രിൽ മാസം പ്രതിപക്ഷ നേതാവിന്റെ മൊബൈൽ ബില്ലിനത്തിൽ സർക്കാർ ബിഎസ്എൻഎല്ലിന് അടച്ചത് 6,559 രൂപയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ബിൽ 1,068 മാത്രം. മന്ത്രിമാർക്കിടയിൽ ഏറ്റവും കൂടുതൽ ഉപയോഗം നടത്തിയതു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. അദ്ദേഹത്തിന്റെ ബിൽ – 3,550 രൂപ. രണ്ടാം സ്ഥാനത്തുള്ളതു ധനമന്ത്രി ടി.എം. തോമസ് ഐസക്കാണ് – 1,999 രൂപ. നിയമ മന്ത്രി എ.കെ. ബാലൻ മൂന്നാം സ്ഥാനത്ത്: 1,903 രൂപ. നാലാമതു നിൽക്കുന്നതു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീൽ. അദ്ദേഹത്തിന്റെ മൊബൈൽ ഉപയോഗം 1,286 രൂപയുടേതാണ്.
മന്ത്രിമാരിൽ ഒൻപതുപേർ 622 രൂപയുടെ മിനിമം നിരക്കേ ഉപയോഗിച്ചിട്ടുള്ളൂ – ജെ.മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, എം.എം. മണി, സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, പി. തിലോത്തമൻ, ടി.പി. രാമകൃഷ്ണൻ, കെ. രാജു.
മറ്റുള്ളവർ: ജലവിഭവ മന്ത്രി മാത്യു ടി. തോമസ് – 855 രൂപ, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ – 627, ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ – 624.