സിനിമ ടിക്കറ്റിനുമേൽ ഇരട്ടനികുതി ഈടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജി എസ് ടി വരുമ്പോള്‍ വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും ചലച്ചിത്രപ്രവര്‍ത്തകരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം അദ്ദേഹം പറഞ്ഞു.
ജി.എസ്.ടിയും വിനോദനികുതിയും കൂടി ഈടാക്കരുതെന്ന ആവശ്യവുമായി തന്നെ കണ്ട ചലച്ചിത്രപ്രവർത്തകരോടാണ് ധനമന്ത്രി തോമസ് ഐസക് തീരുമാനങ്ങൾ വ്യക്തമാക്കിയത്. നിലവിൽ സിനിമടിക്കറ്റിനുമേൽ വിനോദനികുതി പിരിക്കുന്നത് തദ്ദേശസ്ഥാപനങ്ങളാണ്. എന്നാൽ അടുത്തമാസം ജി.എസ്.ടി നിലവിൽ വരുമ്പോൾ വിനോദനികുതി ഒഴിവാക്കും. അപ്പോൾ തദ്ദേശസ്ഥാപനങ്ങൾക്ക് നഷ്ടം വരുന്നതുകയുടെ 15 ശതമാനം വച്ച് വർധിപ്പിച്ച് ഓരോവർഷവും സംസ്ഥാനസർക്കാർ നൽകും. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ തുക ആവശ്യപ്പെട്ടാൽ തീരുമാനം അഞ്ചാം ധനകാര്യകമ്മീഷന് വിടും.
സിനിമ തീയറ്ററിൽ പരാജയപ്പെടുകയാണെങ്കിൽ ഉണ്ടാകുന്ന നികുതി ബാധ്യത അടയ്ക്കാനുള്ള സമയം നീട്ടി നൽകാമെന്നും ധനമന്ത്രി പറഞ്ഞു. ദിലീപ്, മുകേഷ്, മണിയൻപിള്ള രാജു, സംവിധായകൻ കമൽ, നിർമാതാവ് സുരേഷ്കുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.