ജിഎസ്ടി നടപ്പിലാക്കുന്നതോടെ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമെന്ന് അണിയറ പ്രവർത്തകർ. വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിർമാണച്ചെലവും വർധിക്കും. ഇളവ് നൽകിയില്ലെങ്കിൽ സിനിമാ ചിത്രീകരണം ഉൾപ്പെടെ നിർത്തിയുള്ള സമരപരിപാടികൾ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികൾ ധനമന്ത്രിക്ക് നിവേദനം നൽകി.
ടിക്കറ്റിന് നിലവിൽ സർക്കാർ ഈടാക്കുന്ന ഇരുപത്തി അഞ്ച് ശതമാനം നികുതി ജിഎസ്ടി നടപ്പിലാക്കുന്നതോടെ അൻപത്തി മൂന്ന് ശതമാനമാകും. ഇതോടെ ടിക്കറ്റ് നിരക്ക് ഉയരും. ചിത്രീകരണത്തിനും വിതരണത്തിനും തീയറ്റർ നടത്തിപ്പിനും പ്രതിസന്ധിയുണ്ടാക്കും. തീയറ്ററിലെത്താൻ പ്രേക്ഷകനും നല്ല സിനിമയുണ്ടാക്കാൻ നിർമാതാക്കളും മടിയ്ക്കും.
ബിഗ് ബജറ്റ് ചിത്രങ്ങൾക്ക് ജിഎസ്ടി പ്രതിസന്ധിയാകില്ല. എന്നാൽ തകർച്ചയിൽ നിന്ന് കരകയറിത്തുടങ്ങിയ മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്നതിനേ ജിഎസ്ടി ഉപകരിക്കൂ. അന്യഭാഷാ ചിത്രങ്ങൾക്ക് മാത്രം നികുതി ഈടാക്കുന്ന ഇതര സംസ്ഥാനങ്ങളിലെ രീതി കേരളത്തിലും നടപ്പാക്കണം. അതല്ലെങ്കിൽ നിലവിലെ നികുതി പൂർണമായും കുറയ്ക്കാൻ സംസ്ഥാനം തയാറാകണം. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സിനിമാചിത്രീകരണം ഉൾപ്പെടെ നിർത്തിയുള്ള സമരത്തെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്നാണ് ധനമന്ത്രിയ്ക്ക് നൽകിയ നിവേദനത്തിൽ സിനിമാ പ്രവർത്തകർ വ്യക്തമാക്കിയിട്ടുള്ളത്.