ചീമേനി ∙ മാനസികദൗർബല്യമുള്ള അമ്മയും മകളും പൂട്ടിയിട്ട വീട്ടിനുള്ളിൽ തനിച്ചു കഴിയുന്നു. സഹായത്തിനെത്തുന്നവരെ ആക്രമിച്ച് തുരത്തുന്നതിനാൽ ഇവിടേക്ക് അയൽവാസികൾ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥ. പൊതാവൂർ നരിയംമൂലയിലെ വിമുക്ത ഭടൻ പരേതനായ ജേക്കബ് വൈശ്യത്തിന്റെ ഭാര്യ ത്രേസ്യാമ്മ (65), മകൾ സുജ (37) എന്നിവരാണ് ആരും തിരിഞ്ഞു നോക്കാനില്ലാതെ പട്ടിണിയിലും രോഗത്തിലും കഴിയുന്നത്. നാലു വർഷം മുൻപു ജേക്കബിന്റെ മരണത്തോടെയാണ് കുടുംബത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്.
ഒരു മകൾ മരിക്കുകയും മകൻ വിവാഹം കഴിഞ്ഞു താമസം മാറ്റുകയും ചെയ്തതോടെ വീട്ടിൽ ത്രേസ്യാമ്മയും സുജയും മാത്രമായി താമസം. ജേക്കബിന്റെ കുടുംബ പെൻഷൻ മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ഏക വരുമാനം.ഇതിനിടയിൽ മാനസികമായി ദൗർബല്യം കാട്ടിത്തുടങ്ങിയ സുജ പിതാവിന്റെ പെൻഷൻ രേഖകളടക്കം വീട്ടിലുള്ള എല്ലാ രേഖകളും നശിപ്പിച്ചതോടെ ആ വരുമാനവും നിലച്ചു.പണമടയ്ക്കാത്തതിനെ തുടർന്നു വൈദ്യുതി കണക്‌ഷനും ശുദ്ധജല വിതരണ കണക്‌ഷനും വിച്ഛേദിച്ചതോടെ ത്രേസ്യാമ്മയും ചെറിയതോതിൽ മാനസികാസ്വാസ്ഥ്യം കാണിച്ചു തുടങ്ങി.
ഇപ്പോൾ ചീമേനി സെന്റ് ആന്റണീസ് ചർച്ച് ഇടപെട്ട് ഇവർക്കു ഭക്ഷണസാധനങ്ങൾ എത്തിക്കുന്നുണ്ടെങ്കിലും സുജയുടെ ആക്രമണം ഇവർക്കും അവിടെയെത്തുന്നതിനു പലപ്പോഴും സാധിക്കാത്ത അവസ്ഥയാണ്. ഈ അമ്മയെയും മകളെയും ഏതെങ്കിലും അഗതിമന്ദിരങ്ങളിൽ എത്തിച്ച് സുരക്ഷയൊരുക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഇവർക്കു തിരിച്ചറിയൽ രേഖകളൊന്നും ഇല്ലാത്തത് ഇതിനും തടസ്സമാകുന്നു. അധികൃതർ ഇടപെട്ട് ഈ അമ്മയ്ക്കും മകൾക്കും താങ്ങാകണമെന്നാണ് നാട്ടുകാരുടെ അവശ്യം.