രാവിലെ മോട്ടോർവാഹന വകുപ്പിന്റെ പിഴ നോട്ടിസ് കയ്യിൽ കിട്ടിയപ്പോൾ നോട്ടിസിലെ പടം കണ്ടു ഞെട്ടി അനിൽകുമാർ. സ്കൂട്ടർ മാത്രം സ്വന്തമായുള്ള താൻ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കോട്ടയത്തുകൂടി സഞ്ചരിച്ചെന്നു കാട്ടി ഫോട്ടോ സഹിതമാണ് പിഴ നോട്ടിസ് ലഭിച്ചത്. സർക്കാർ ജീവനക്കാരനായ ചമ്പക്കര വടക്കേപുതുപ്പറമ്പിൽ വി.എസ്. അനിൽകുമാറിനാണ് മോട്ടോർവാഹന വകുപ്പിന്റെ പിഴ നോട്ടിസ് ലഭിച്ചത്.
ബസിലല്ലാതെ താൻ ഇതുവരെ കോട്ടയത്തേക്കു പോയിട്ടില്ലെന്ന് അനിൽ പറയുന്നു. ഫോട്ടോയിലുള്ളതു ചെറുപ്പക്കാരനാണെന്ന് ഒറ്റനോട്ടത്തിൽ അറിയുകയും ചെയ്യാം. നോട്ടിസിൽ കാണുന്ന കെഎൽ 33 എഫ് 7853 എന്ന റജിസ്ട്രേഷൻ നമ്പർ അനിലിന്റെ സ്കൂട്ടറിന്റേതാണ്. പക്ഷേ, ഫോട്ടോയിൽ ഉള്ളതു യമഹ ബൈക്കും. മാർച്ച് 19നു രാവിലെ 9.39നു ഹെൽമറ്റില്ലാതെ കോട്ടയം നാട്ടകത്തു സഞ്ചരിച്ചെന്നും ബൈക്കിന്റെ നമ്പർ പ്ലേറ്റിലെ നമ്പർ ശരിയായ രീതിയിൽ അല്ല പിടിപ്പിച്ചിരിക്കുന്നതെന്നുമാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.
നോട്ടിസിലെ ഫോട്ടോയിൽ ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിച്ചിരിക്കുന്നതു വ്യക്തമായി കാണാം. എന്നിട്ടും ഹെൽമറ്റ് ധരിച്ചില്ലെന്ന കുറ്റമാണു രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടിസ് ലഭിച്ച് 15 ദിവസത്തിനകം ഓഫിസിലെത്തി വിശദീകരണം നൽകുകയോ പിഴ ഒടുക്കുകയോ ചെയ്യണമെന്നാണ് കോട്ടയം റീജനൽ ട്രാൻസ്പോർട് ഓഫിസിൽനിന്ന് അയച്ച നോട്ടിസിലെ നിർദേശം. നോട്ടിസ് ലഭിച്ചതിനാൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അനിൽ.