മാഹിയില്‍ ദേശീയപാതയ്ക്ക് പദവി നഷ്ടപ്പെട്ടതോടെ പാതയോരത്തെ പൂട്ടിയ 32 മദ്യഷോപ്പുകൾ തുറക്കും. കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ മാഹിയിലെ ബാറുകൾ തുറക്കാൻ ആവശ്യപ്പെട്ട് ബാറുടമകൾ പോണ്ടിച്ചേരി സർക്കാരിനെ സമീപിച്ചിട്ടുണ്ട്.മാഹിയിലെ 62 മദ്യശാലകളിൽ സുപ്രീം കോടതി വിധിയോടെ 32 എണ്ണത്തിന് താഴുവീണിരുന്നു.
കണ്ണൂർ കുറ്റിപ്പുറം റോഡിന് ദേശീയ പാത പദവി നഷ്ടപ്പെട്ടതോടെയാണ് മാഹിപ്പാലം മുതൽ പൂഴിത്തല വരെയുള്ള ഒന്നര കിലോമീറ്ററിനുള്ളിലെ 32 ബാറുകൾ തുറക്കാൻ സാധ്യത തെളിഞ്ഞത്.കേരള ഹൈക്കോടതി വിധിയുടെ പകർപ്പ് സഹിതം മാഹി അഡ്മിനിട്രേറ്റർ മുഖേന ബാറുടമകൾ പോണ്ടിച്ചേരി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്.ഒരാഴ്ചക്കുള്ളിൽ നടപടി ക്രമം പൂർത്തിയാക്കി പൂട്ടിയ മദ്യശാലകൾ തുറക്കാൻ കഴിയുമെന്നാണ് ബാറുടമകളുടെ പ്രതീക്ഷ.
പൂട്ടിയ 32 ഷോപ്പുകളിൽ രണ്ടെണ്ണം മാത്രമാണ് മറ്റിടത്തേക്ക് മാറ്റി സ്ഥാപിച്ചത്.ജനവാസ കേന്ദ്രങ്ങളിൽ മദ്യശാലകൾ വരുന്നതിനെതിരെ ജന രോഷം ശക്തമായിരുന്നു മുമ്പ് ഉണ്ടായിരുന്ന സ്ഥലങ്ങളിൽ മദ്യശാലകൾ വീണ്ടും തുറക്കുന്നതോടെ ഈ എതിർപ്പും ഇല്ലാതാവും.സർക്കാരിൽ ഇതിനോടകം തന്നെ ലൈസൻസ് ഫീസ് അടച്ചതിനാൽ നടപടികൾ വേഗത്തിലാവുമെന്നാണ് ബാറുടമകളുടെ കണക്കുകൂട്ടൽ.