സിവിൽ സർവീസ് പരീക്ഷയിൽ കർണാടക സ്വദേശി കെ.ആർ.നന്ദിനിക്ക് ഒന്നാം റാങ്ക്. ബെംഗളൂരുവിലെ എം.എസ്.രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു സിവിൽ എൻജിനീയറിങ് ബിരുദമെടുത്ത നന്ദിനി കന്നട സാഹിത്യം ഐച്ഛിക വിഷയമായെടുത്താണ് ഉന്നതവിജയം നേടിയത്. പിന്നാക്ക വിഭാഗക്കാരിയാണ്.
സിവിൽ സർവീസ് പരീക്ഷയിൽ ആകെ 1099 പേരാണു വിജയിച്ചത്. 220 പേർ വെയ്റ്റ് ലിസ്റ്റിലും. വിജയിച്ചവരിൽ 846 ആൺകുട്ടികളും 253 പെൺകുട്ടികളുമുണ്ട്. ആദ്യ 25 റാങ്ക് ലഭിച്ചവരിൽ 18 ആൺകുട്ടികൾ.
ആദ്യത്തെ 250 റാങ്കിനുള്ളിലെ മലയാളികളും റാങ്കും: അതുൽ ജനാർദനൻ (13), കൊച്ചി കലൂർ ശ്രീവാനിയിൽ ബി.സിദ്ധാർഥ് (15), ഹംന മറിയം (28), എസ്.അനു (42), പാലാ അരുണാപുരം വടക്കേക്കരയിൽ ഡോ.ദിലീഷ് ശശി (49), പ്രജിത് പ്രഭാകരൻ നായർ (87), കൊല്ലം വെള്ളയിട്ടമ്പലം ലക്ഷ്മിയിൽ അഞ്ജു അരുൺകുമാർ (90), ബി.നിഖിൽ (107), തിരുവനന്തപുരം ശ്രീകാര്യം കല്ലമ്പള്ളി സെബാസ്റ്റ്യയിൽ തെരേസ ജോസഫ് (117), കളമശേരി സ്വദേശി പി.ആർ.ദിപിൻ (135), തലശേരി സ്വദേശി രേഷ്മ രമേശൻ (144), തൃശൂർ ഒല്ലൂർ എടക്കുന്നി ഹരിറാം ശങ്കർ (145), പാലക്കാട് തച്ചങ്ങാട് പണിക്കത്തു വീട്ടിൽ കെ.എസ്.അഞ്ജു (150), കെ.ജെ.പ്രവീൺ കുമാർ (173), തളിപ്പറമ്പ് കരിമ്പം പെരുന്തുറ ആൽബർട്ട് ജോൺ (179), കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം ബ്രീസിൽ കെ.റസിം (191), കൊല്ലം മയ്യനാട് പള്ളിപ്പുരയഴികം വി.കെ.ഗോകുൽ (212), കാത്തി തെരേസ മാത്യു (210), വി.കെ.ഗോകുൽ (212), പാലക്കാട് മണപ്പുള്ളിക്കാവ് ഗീതാഞ്ജലിയിൽ ആർ.സുനൈന (240), ഇടുക്കി ഏലപ്പാറ കാവകുളം പുതുവേൽ കുമരകം പറമ്പിൽ അർജുൻ പാണ്ഡ്യൻ (248)
പതിമൂന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായ അതുൽ ജനാർദനൻ കണ്ണൂർ പരിയാരം എംവി ഹൗസിൽ ജനാർദനന്റെയും ലതയുടെയും മകനാണ്. പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ നിന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നു ബിടെക് നേടിയ ശേഷമാണു സിവിൽ സർവീസ് പരിശീലനം തുടങ്ങിയത്. കഴിഞ്ഞതവണ പ്രിലിമിനറി പരീക്ഷയെഴുതിയെങ്കിലും വിജയിക്കാനായില്ല.
ആത്മവിശ്വാസം കൈവിടാതെ രണ്ടാംവട്ടം എഴുതിയപ്പോൾ കൂടെ വന്നത് ഉന്നതവിജയം. സംസ്ഥാന സർക്കാരിന്റെ സിവിൽ സർവീസ് അക്കാദമിയിലും ഐ ലേൺ, എൻലൈറ്റ് സിവിൽ സർവീസ് അക്കാദമികളിലും പരിശീലനം നേടി. വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും ഇത്രയും ഉയർന്ന റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അതുൽ പറഞ്ഞു. പതിനഞ്ചാം റാങ്ക് നേടിയ സിദ്ധാർഥ് കൊച്ചി കലൂർ സ്വദേശിയാണ്.
സാമൂഹിക സുരക്ഷാ മിഷൻ മുൻ ഡയറക്ടറും മെഡിക്കൽ കോളജ് ശിശുരോഗവിഭാഗം ഡോക്ടറുമായ ചേവായൂർ റഹ്മയിൽ ടി.പി.അഷറഫിന്റെയും ഡോ.ജൗഹരയുടെയും മകളാണു ഹംന മറിയം. ഫാറൂഖ് കോളജിൽ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. 117–ാം റാങ്ക് നേടിയ തെരേസ ജോസഫ് ചങ്ങനാശേരി കയ്യാലപ്പറമ്പിൽ കുടുംബാംഗമാണ്. ഇപ്പോൾ ഇന്ത്യൻ പോസ്റ്റൽ സർവീസിൽ ഹരിയാനയിൽ ഉദ്യോഗസ്ഥ.