ചേർത്തല തിരുവനന്തപുരം റോഡില്‍ മദ്യവില്‍പ്പനശാലകളുടെ വിലക്ക് നീങ്ങി. ഈ റോഡിന് ദേശീയപാത പദവിയില്ലെന്ന് കാട്ടി ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെയാണിത്. വിധി നടപ്പാക്കുമെന്നും അപ്പീലിനില്ലെന്നും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി. ഇതോടെ മുപ്പത്തിനാലു മദ്യശാലകള്‍ തുറക്കും. ബെവ്കോ ഒൗട്ട്ലെറ്റുകള്‍ തുറക്കുന്നതിനും തടസമില്ല. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെ വിലക്ക് നേരത്തെ നീക്കിയിരുന്നു.
ചേർത്തല മുതൽ തിരുവനന്തപുരം വരെയുള്ള റോഡിലാണ് മദ്യശാലകള്‍ വീണ്ടും തുറക്കുക. ഈ പ്രദേശത്തെ റോഡിന് ദേശീയപാത പദവിയില്ലെന്ന കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ ബാറുടമകൾ ഹൈക്കോടതിയുടെ അനുകൂല വിധി നേടി. 2014 മാർച്ച് അഞ്ചിന് കേന്ദ്ര സർക്കാർ ദേശീയപാതയുടെ പദവിയിൽ നിന്ന് ഈ പ്രദേശത്തെ ഒഴിവാക്കിയിരുന്നു. ചേർത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള ഭാഗം മാനദണ്ഡങ്ങൾ നിലനിർത്തിയിട്ടില്ലെന്നതായിരുന്നു കാരണം. എന്നാല്‍ ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രീം കോടതിയുടെ നിർദേശിച്ചപ്പോള്‍ ഈ റോഡിന്‍റെ വശത്തെ ബാറുകളും ബീയര്‍ വൈന്‍ പാര്‍ലറുകളും അടപ്പിച്ചിരുന്നു. ഈ നടപടി നീതിപൂർവകമല്ലെന്ന ബാറുടമകളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഈ പാതയുടെ ഓരങ്ങളിലെ സ്ഥാപനങ്ങളിൽ നിലവിൽ മദ്യവിൽപ്പന ലൈസൻസ് ഉള്ളവ തുറന്നു പ്രവർത്തിക്കാൻ അപേക്ഷ നൽകിയാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കോടതി എക്സൈസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉത്തരവ് നടപ്പാക്കുമെന്നും അപ്പീല്‍ നല്‍കേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനം. നിയമോപദേശപ്രകാരമാണ് തീരുമാനമെന്ന് എക്സൈസ് മന്ത്രി പറഞ്ഞു.
ഇതിന്‍റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തനാനുമതി തേടി വിവിധ സ്ഥാപനങ്ങള്‍ എക്സൈസിനെ സമീപിച്ചുതുടങ്ങി. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ നാലും നാവായിക്കുളത്ത് രണ്ടും ഉള്‍പ്പെടെ ആറെണ്ണവും കൊല്ലത്ത് പതിനഞ്ചും ആലപ്പുഴയില്‍ പതിനാലും മദ്യശാലകളാണ് പദവി നഷ്ടമായ ഈ പാതയിലുള്ളത്. ഇതുകൂടാതെ നിലവില്‍ നിര്‍ത്തലാക്കിയ കള്ളുഷാപ്പുകളും ബവ്റിജസ് ഔട്‍ലറ്റുകളും വീണ്ടും തുറക്കും. കണ്ണൂർ കുറ്റിപ്പുറം പാതയില്‍ സമാനമായ വിധി ബാറുടമകള്‍ നേടിയിരുന്നു. നാലുവരിയാക്കി വികസിപ്പിക്കുമ്പോൾ ചേര്‍ത്തല തിരുവനന്തപുരം പാതക്ക് കേന്ദ്രം പദവി തിരികെ നല്‍കിയേക്കം. എന്നാല്‍ അതുവരെ മദ്യശാലകള്‍ക്ക് തുറന്നു പ്രവർത്തിക്കുന്നതിനു തടസമുണ്ടാകില്ല. ഈ വിധിയുടെ അടിസ്ഥാനത്തിൽ മറ്റു സംസ്ഥാന, ദേശീയപാതകളുടെ നിലവാര പരിശോധനകളിലാണു ബാറുടമകൾ.