സംസ്ഥാനത്തിന്റെ ഐ.ടി മേഖല അടിമുടി പരിഷ്കരിക്കാൻ രാജ്യത്തെ ഐടി രംഗത്തെ പ്രമുഖർ തിരഞ്ഞെടുക്കുന്ന ടീം മുഖ്യമന്ത്രിയുടെ സഹായത്തിനെത്തുന്നു. ചീഫ് മിനിസ്റ്റേഴ്സ് ഫെലോ എന്നറിയപ്പെടുന്ന ആറംഗ സംഘത്തെ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുക്കുക. രാജ്യാന്തര കമ്പനികളുടെ മാതൃകയിൽ ഉയർന്ന വാർഷിക ശമ്പള പാക്കേജിലാണ് രണ്ടുവർഷത്തെ കരാർ നിയമനം.
കേരളത്തിന്റെ ഭാവി ഇനി ഐടിയിൽ അധിഷ്ഠിതമാണ് എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ ചുവട്. കോർപറേറ്റ് കമ്പനികളുമായി ആശയവിനിമയത്തിനും ഐടി കമ്പനികളെ സംസ്ഥാനത്തെത്തിക്കുന്നതിനുമാണ് മുഖ്യമന്ത്രി പ്രഫഷണൽ ടീമിനെ സൃഷ്ടിക്കുന്നത്.
സർക്കാരിനു കീഴിലെ ഹൈപവർ ഐടി കമ്മിറ്റി 30 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കും. കോഴിക്കോട് ഐഐഎം ഡയറക്ടർ അടക്കമുള്ള 12 അംഗ വിദഗ്ധ സംഘമാണ് ഇവരിൽ നിന്ന് യോഗ്യരായവരെ കണ്ടെത്തുക. ഇൻഫോസിസ് മുൻ സിഇഓ ക്രിസ് ഗോപാലകൃഷ്ണൻ, റീഡിഫ് മെയിൽ മുൻ സിഇഒ അജിത് ബാലകൃഷ്ണൻ, ഐബിഎസ് ഗ്രൂപ് എക്സിക്യുട്ടിവ് ചെയർമാൻ വി.കെ. മ ാത്യൂസ്, ടിസിഎസ് വൈസ് പ്രസിഡന്റ് ദിനേഷ് തമ്പി തുടങ്ങിയവർ ഈ സമിതിയിലുണ്ടാകും.
ചീഫ് മിനിസ്റ്റേഴ്സ് ഫെലോ ആകുന്നവർക്ക് രണ്ടുവർഷത്തെ കരാറിലാണ് നിയമനം. കരാർ കാലാവധി കഴിഞ്ഞാൽ പൊതുമേഖലാ സ്ഥാപനങ്ങളിലോ സർക്കാരിന്റെ മിഷൻ പദ്ധതികളിലോ നിയമനം നൽകും. അനിവാര്യരെന്നു കണ്ടാൽ മുഖ്യമന്ത്രിയുടെ ഒാഫിസിൽ തന്നെ തുടരാം. ഇവർക്കായി പ്രത്യേക കേഡർ തസ്തിക സൃഷ്ടിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് ഐടി വകുപ്പ് തയ്യാറാക്കിയ കുറിപ്പിൽ പറയുന്നു. വിവിധമേഖലകളിൽ ഏഴു ഉപദേശകരുടെ നിയമനത്തിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ സഹായിക്കാൻ പുതിയ സംഘമെത്തുന്നത്.