പാലക്കാട് ജില്ലയിലൊഴിച്ച് മറ്റെല്ലായിടത്തും വ്യാഴാഴ്ച റേഷൻകാർഡ് വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി. ഒരു താലൂക്കിൽ അഞ്ച് കടകളിലായിരിക്കും ആദ്യം വിതരണം ചെയ്യുക. പുതിയറേഷൻ കാർഡിനുള്ള ജോലികൾ ആരംഭിച്ചിട്ട് മൂന്നുവർഷം കഴിഞ്ഞിട്ടും എല്ലായിടത്തും ഒരേസമയം വിതരണം നടത്താനാകാത്തത് തിരിച്ചടിയാണ്.
ആദ്യം പട്ടിക തയാറാക്കുന്നതിലെ കാലതാമസം, പിന്നെ പട്ടികയിലെ തെറ്റുതിരുത്തുന്നതിലുണ്ടായ വീഴ്ച, ഒടുവിൽ അച്ചടിയിലും ലാമിനേഷൻ ജോലിയിലും വന്ന താമസം. ഇതിനിടയിൽ റേഷൻകാർഡ് വിതരണത്തിന് തീയതികൾ പലത് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല. ഏറ്റവും ഒടുവിലാണ് ജൂൺ ഒന്നിന്് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രി ഉറപ്പിച്ച് പറഞ്ഞത്. എന്നാൽ അതും പൂർണമായും പാലിയ്ക്കാൻ ആകില്ലെന്ന് ഉറപ്പായി. പാലക്കാട് ജില്ലയിലേയും ഏഴു താലൂക്കുകളിലേയും കാർഡുകളാണ് ഇനിയുമെത്താത്തത്.
ഭക്ഷ്യവകുപ്പ് നടത്തുന്ന അന്വേഷണ റിപ്പോർട്ടിന്റ അടിസ്ഥാനത്തിൽ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അനർഹരെ എത്രയും വേഗം ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രത നിയമം നടപ്പാക്കുന്ന കൊല്ലം ജില്ലയിൽ കാർഡ് വിതരണം നേരത്തെ ആരംഭിച്ചിരുന്നു. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്ന എ.െവൈ വിഭാഗക്കാർക്ക് മഞ്ഞയും മുൻഗണന പട്ടികയിൽ ഉൾപ്പെട്ടവർക്ക് പിങ്കും നിറത്തിലുള്ളതാണ് കാർഡ്. സംസ്ഥാന സർക്കിന്റ സബ്സിഡിയ്ക്ക് അർഹതയുള്ളവർക്ക് നീലയും ഒരു സബ്സിഡിയ്ക്കും അർഹതയില്ലാത്തവർക്ക് വെള്ളനിറത്തിലുമുള്ള കാർഡ് ലഭിക്കും.