കന്നുകാലി വില്‍പനയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ സംബന്ധിച്ച് മറ്റുസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത്. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന് മേലുള്ള ഈ കടന്നുകയറ്റം അനുവദിച്ചുകൂടാത്തതാണെന്നും കത്തില്‍ പറയുന്നു.
കശാപ്പുനിയന്ത്രണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനു പിന്നാലെയാണ് സംസ്ഥാനമുഖ്യമന്ത്രിമാർക്ക് കത്തെഴുതിയുള്ള പിണറായി വിജയന്റെ ഇടപെടൽ. പുതിയ നിയമത്തിനുപിന്നിൽ സംസ്ഥാനങ്ങളുടെ നിയമനിര്‍മാണസംവിധാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുക എന്ന ഗൂഢലക്ഷ്യമാണുള്ളതെന്ന് അദ്ദേഹം ആരോപിക്കുന്നു.
യുക്തിരഹിതമായി അടിച്ചേൽപ്പിക്കപ്പെട്ട നിയന്ത്രണങ്ങള്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ല. തൊഴിലെടുക്കാനുള്ള മൗലികാവകാശം, ഭക്ഷണം തെരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ അടിസ്ഥാനസ്വാതന്ത്ര്യം, കാര്‍ഷികരുടെ ഉപജീവനമാര്‍ഗം എന്നിവയെ പുതിയ നിയമം ഗുരുതരമായി ബാധിക്കും. പൊതുസംവാദം ഉപേക്ഷിച്ചും ജനപ്രതിനിധികളെ മറികടന്നും, തീരുമാനം എടുത്തത് നിര്‍ഭാഗ്യകരമാണ്.
ഭരണഘടനയുടെ അടിസ്ഥാനതത്ത്വമായ ജനാധിപത്യതത്ത്വങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും പിണറായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദിഷ്ടചട്ടങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ സംസ്ഥാന നിയമനിര്‍മാണസംവിധാനങ്ങളുടെ പരിധിയില്‍ വരുന്നതാണ്. അതിനാൽ അതത് സംസ്ഥാനങ്ങളുടെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായി നിയമനിര്‍മാണം നടത്തുവാന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.