ടൂറിസം മേഖലയിലെ ബാറുകൾ തുറക്കുന്നത് കൂടി പരിഗണിച്ച് സർക്കാരിന്റെ പുതിയ മദ്യനയം. ടൂറിസം മേഖലയുടെ ആശങ്ക പരിഹരിച്ചാകും പുതിയ മദ്യനമെയന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. യു.ഡി.എഫ് സർക്കാർ കൊണ്ടുവന്ന മദ്യനയം പൊളിച്ചെഴുതി വി.എസ്. അച്ചുതാനന്ദൻ സർക്കാർ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കിയായിരിക്കും പുതിയനയം.
സംസ്ഥാനത്തെ ബാറുകൾതുറക്കുന്ന തരത്തിൽ മദ്യനയം രൂപീകരിക്കാനാണ് സർക്കാർ നീക്കം. 2017 മാർച്ച് ഒന്നിന് വി.എസ്. അച്യുതാനന്ദൻ സർക്കാർ നടപ്പാക്കിയ മദ്യനയം അടിസ്ഥാനമാക്കി പുതിയമദ്യനയം രൂപികരിക്കാനാണ് ആലോചന. പഞ്ചനക്ഷത്രമൊഴികെ ബാറുകളെല്ലാം പൂട്ടിയ യു.ഡി.എഫ്. സർക്കാരിന്റെ മദ്യനയത്തിൽ അഴിച്ചുപണിവേണമെന്ന സമ്മർദ്ദം സർക്കാരിന് മേലുണ്ട്. ഇതോടൊപ്പം, സുപ്രിം കോടതിയുടെ പാതയോര മദ്യനിരോധന ഉത്തരവ് കൂടി പരിഗണിക്കേണ്ടിവരും. ടൂറിസം മേഖലയിലെ ബാറുകൾ തുറക്കുന്ന കാര്യത്തിൽ മുന്നണിതലത്തിൽ എതിർപ്പുണ്ടാകില്ല.
യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ആലോചിക്കാൻ ഇടതുമുന്നണി നേതൃയോഗം ജൂൺ എട്ടിന് ചേരും. അതിന് മുമ്പ് സി.പിഐയുമായും ചർച്ചയുണ്ടാകും. മദ്യലഭ്യത കുറഞ്ഞതോടെ നിരോധിത ലഹരിവസ്തുക്കളുടെ വിൽപനകൂടിയതും, യുവാക്കൾക്കിടയിൽ ലഹരിമാഫിയ പിടിമുറുക്കിയതും സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ ജൂൺ 30 ന് മുൻപ് മദ്യനയം പ്രഖ്യാപിക്കും.