കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് കനത്തമഴ. തിരുവനന്തപുരം, എറണാകുളം, മലപ്പുറം ,കോട്ടയം ജില്ലകളിൽ വ്യാപകമായി മഴ ലഭിക്കുന്നുണ്ട്. ജൂൺ രണ്ടാം തീയതി വരെ സംസ്ഥാനത്ത് ശക്തമായ മഴികിട്ടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂറിനകം കാലവർഷം കേരളതീരത്ത് എത്തിച്ചേരുമെന്നാണ് കരുതുന്നത്. കാലവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങിയതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കാറ്റിന്റെ ശക്തി അൽപ്പംകൂടി കനത്താൽ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തിച്ചേർന്നതായുള്ള ഒൗദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
തിരുവനന്തപുരത്ത് ഇന്നലെ മുതൽ തുടർച്ചയായി മഴകിട്ടുന്നുണ്ട്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇടവിട്ട് ഇപ്പോഴും തുടരുകയാണ്. കടുത്ത വേനലിനും ജലക്ഷാമത്തിനും അറുതിവരും എന്ന പ്രതീക്ഷയാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിലും വ്യാപകമായി മഴപെയ്തു. ജൂൺ രണ്ടാം തീയതിവരെ ശക്തമായ മഴക്ക് ഇടയുണ്ടെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. അതേസമയം ബംഗാൾ ഉൾക്കടലിൽ മോറ എന്ന ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിക്കുകയാണ് , വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാർ, ബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും അതിശക്തമായ മഴയും കാറ്റും ഉണ്ടാകും.