തിരുവനന്തപുരം∙ ശ്രീലങ്കയിൽ വൻനാശം വിതച്ച പേമാരി മൺസൂണിന്റെ കേരളത്തിലേക്കുള്ള പ്രവേശനം വൈകിപ്പിച്ചു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദവും ചുഴലിക്കാറ്റും രൂപപ്പെടുന്ന മുറയ്ക്കു ചൊവ്വാഴ്ചയോടെ കാലവർഷം തെക്കൻ കേരളത്തിൽ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇതിനു മുന്നോടിയായി ഇന്നും നാളെയും സംസ്ഥാനത്തു ശക്തമായ മഴയും മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ എസ്.സുദേവൻ അറിയിച്ചു. കാലവർഷം ശ്രീലങ്കയിൽ എത്തിക്കഴിഞ്ഞു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ മേഖലയുണ്ട്.
അത് ഇന്നു കൂടുതൽ ശക്തമാവുകയും വടക്കോട്ടുനീങ്ങുകയും ചെയ്യുന്നതോടെയാണു കേരളത്തിൽ ശക്തമായ മഴയും കാറ്റും ലഭിക്കുക. ഇതുമൂലം കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. കാലവർഷം മുന്നിൽക്കണ്ടു പതിവുപോലെയുള്ള മുന്നറിയിപ്പുകൾ സംസ്ഥാന സർക്കാരിനു കാലാവസ്ഥാ വകുപ്പു നൽകിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കലക്ടർമാർക്കു നിർദേശം നൽകുമെന്നു റവന്യു മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ശ്രീലങ്കയിലെ പോലെ വലിയൊരു കാലവർഷദുരന്തം പ്രതീക്ഷിക്കുന്നില്ലെന്നും അങ്ങനെയൊരു മുന്നറിയിപ്പ് ഇതേവരെ ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ മഞ്ചേരിയിലും മണ്ണാർകാട്ടും അഞ്ചു സെന്റിമീറ്റർ വീതം മഴ പെയ്തു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇന്നലെ മഴ ലഭിച്ചു.