കശാപ്പിനുള്ള കന്നുകാലിക്കച്ചവടത്തിന് ഏര്‍പ്പെടുത്തിയ നിരോധനം നാട്ടിൻപുറങ്ങളിലെ ആയിരത്തിലധികം കന്നുകച്ചവടക്കാരെയാണ് ബാധിക്കുക. നിരോധനം വന്നതിനുശേഷമുളള ആദ്യ ദിവസം തന്നെ കച്ചവടകേന്ദ്രങ്ങളിൽ ആശങ്ക പ്രകടമായി. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കന്നുകാലികൾ എത്തിയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.
അഞ്ഞൂറിലധികം വർഷം പഴക്കമുളളതാണ് പാലക്കാട് കുഴൽമന്ദത്തെ കന്നുകാലിച്ചന്ത. എല്ലാ ശനിയാഴ്ചയും വിവിധജില്ലകളിലെ ആയിരത്തിലധികം കച്ചവടക്കാർ ഒത്തുചേരുന്നയിടം. തികച്ചും സാധാരണക്കാരും പാരമ്പര്യമായി കന്നുകച്ചവടം ചെയ്യുന്നവരും ഇൗ തൊഴിൽ ചെയ്യരുതെന്ന് എങ്ങനെയാണ് പറയാനാകുക. കന്നുകാലിക്കച്ചവടത്തിനും കശാപ്പിനും ഏർപ്പെടുത്തിയ നിരോധനം ഇവരുടെ ഉപജീവനമാണ് ഇല്ലാതാക്കുന്നത്.
നിരോധനം നടപ്പാക്കില്ലെന്ന് സംസ്ഥാനസർക്കാർ പറഞ്ഞാലും ഇതരസംസ്ഥാനങ്ങളിൽ നിന്ന് കന്നുകൾ എത്തിയില്ലെങ്കിൽ കേരളത്തിലെ കന്നുകാലിച്ചന്തകൾ ശൂന്യമാകും.
മിണ്ടാപ്രാണികളുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്രഉത്തരവ് വരും നാളുകളിൽ നിയമപോരാട്ടത്തിനും വഴിതുറക്കുമെന്നുറപ്പ്.