സംസ്ഥാനത്ത് ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഒക്ടോബർ മുതൽ നിയമം ലംഘിച്ച ഒന്നരലക്ഷം പേരുടെ ലൈസൻസായിരിക്കും സസ്പെൻഡ് ചെയ്യുക. സുപ്രീംകോടതി നിർദേശത്തിന്റ അടിസ്ഥാനത്തിലാണ് നടപടി
രാജ്യത്ത് വാഹന അപകടങ്ങൾ കൂടിയ സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബറിൽ ഗതാഗത നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് ഉടനടി സസ്പെൻഡ് ചെയ്യാൻ സുപ്രീംകോടതി നിർദേശം നൽകിയത്. ഇതിന് ശേഷം സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഒാടിച്ച 2617 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സുപ്രീകോടതി നിർദേശം കൂടുതൽ കർശനമാക്കിയിരുന്നില്ല. ഉത്തരവ് പൂർണമായും നടപ്പാക്കണമെന്ന് കോടതി വീണ്ടും നിർദേശിച്ച സാഹചര്യത്തിലാണ് ഗതാഗതനിയമങ്ങൾ ലംഘിക്കുന്ന എല്ലാവരുടേയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത്.
ഗതാഗത സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതനുസരിച്ച് കഴിഞ്ഞ ഒക്ടോബറിന് ശേഷം ഗതാഗതനിയമം ലംഘിച്ച 1,58922 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മൂന്നുമാസത്തേക്കായിരിക്കും സസ്പെൻഷൻ. അമിതവേഗതയിൽ വാഹനമോടിച്ചവരാണ് ഇവരിലേറെയും. അടുത്തദിവസം തന്നെ സസ്പെൻ·ഷൻ നടപടികൾ തുടങ്ങും. എല്ലാ ആർ.ടി ഒാഫീസുകളിലും ഇതിനായി പ്രത്യേകവിഭാഗം രൂപീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.