വിവാദ സ്വാമി ഗംഗേശാനന്ദ വയനാട്ടിലും റിയൽ എസ്റ്റേറ്റ് ഇടപാട് നടത്താൻ ശ്രമിച്ചതായി സൂചന. തിരുനെല്ലി ക്ഷേത്രത്തിനോട് ചേർന്ന ഭൂമി വാങ്ങാനായി ഗംഗേശാനന്ദ ഏതാനും ആഴ്ചകൾക്ക് മുൻപ് വയനാട്ടിലെത്തിയിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജനനേന്ദ്രിയം ഛേദിക്കപ്പെട്ട ഗംഗേശാനന്ദ വയനാട്ടിലും ഭൂമി ഇടപാടിനായി ശ്രമിച്ചതായി പൊലീസിന് സൂചന ലഭിച്ചു. തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപമുള്ള വീട്ടിൽ താമസിച്ചായിരുന്നു ഇടപാട്. സമീപത്തുള്ള ഭൂമി വാങ്ങുകയായിരുന്നു ലക്ഷ്യം. ഇതിനായി സ്ഥലം ഉടമയ്ക്ക് അഡ്വാൻസ് നൽകിയതായി പൊലീസിന് വിവരം ലഭിച്ചു. കാർഷികാവശ്യത്തിനും ചികിൽസയ്ക്കുമായാണ് ഗംഗേശാനന്ദ സ്ഥലം തേടിയെത്തിയത്. എന്നാൽ ക്ഷേത്രത്തിനോട് ചേർന്ന് ആത്മീയവ്യാപാരം നടത്താനുള്ള ശ്രമം ആയിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ ഭൂമിയുടെ റജിസ്ട്രേഷൻ നടപടികൾ തുടങ്ങാനിരിക്കെയാണ് ഗംഗേശാനന്ദ ആശുപത്രിയിലായത്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധയിടങ്ങളിൽ നിരവധി തവണ ഇയാൾ എത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. ഗംഗേശാനന്ദയുടെ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം ഇക്കാര്യങ്ങൾ വിശദമായി പരിശോധിക്കും.