എൽഡിഎഫ് സർക്കാരിന്റെ ഒന്നാംവാർഷികത്തോട് അനുബന്ധിച്ച് ഇടുക്കിയിൽ സംഘടിപ്പിച്ച ആദ്യ പട്ടയമേളക്കെതിരെ വ്യാപക പരാതി. പട്ടയത്തിലെ ഉപാധികൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്തതിനാൽ റവന്യൂ ഭൂമിയിൽ കുടിയേറിയവർക്ക് പട്ടയം ലഭിച്ചില്ല. മേളയിൽ വിതരണം ചെയ്‌ത പട്ടയങ്ങളുടെ എണ്ണം സംബന്ധിച്ചും അവ്യക്‌തത തുടരുന്നു. സർക്കാർ നടപടിയിൽ അതൃപ്തിയുമായി ഹൈറേഞ്ച് സംരക്ഷണ സമിതിയും രംഗത്ത്.
കട്ടപ്പനയിൽ സംഘടിപ്പിച്ച പട്ടയമേളയിൽ ഉപാധിരഹിത പട്ടയങ്ങൾ വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പതിനായിരം പട്ടയങ്ങൾ നൽകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും നടപടികൾക്ക് വേഗത കുറഞ്ഞതോടെ എണ്ണം 5500ലേക്ക് ചുരുങ്ങി. 1993ലെ ഭൂപതിവ് ചട്ടപ്രകാരം 3511 പട്ടയങ്ങളും 1964ലെ റൂൾ പ്രകാരം 2010 പട്ടയങ്ങളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു.
എന്നാൽ 1964ലെ റൂൾ പ്രകാരമുള്ള പട്ടയങ്ങൾ മേളയിൽ വിതരണം ചെയ്തില്ല. കർഷകർക്ക് ഭീഷണിയായുളള ഉപാധികൾ നിലനിൽക്കുന്നത് ഈ പട്ടയങ്ങളിലാണ്. ഉപാധികൾ നീക്കംചെയ്തതായി മുഖ്യമന്ത്രി മേളയിൽ പ്രഖ്യാപിച്ച് കയ്യടി നേടിയെങ്കിലും ഉപാധികൾ നീക്കം ചെയ്യാനുള്ള നടപടികൾ സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നതാണ് വാസ്തവം. പെരിഞ്ചാംകുട്ടിയിലെ ആദിവാസകൾക്കുൾപ്പെടെ ഇക്കാരണത്താൽ ഇത്തവണ പട്ടയം ലഭിച്ചില്ല.
1993ലെ ഭൂപതിവ് ചട്ടപ്രകാരം വിതരണം ചെയ്ത പട്ടയങ്ങളിലും പത്ത് ഉപാധികൾ നിലനിർത്തിയിട്ടുണ്ട്. അതേസമയം പട്ടയവിതരണവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവും റവന്യു ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും നൽകുന്ന കണക്കുകളിലും പൊരുത്തകേടുണ്ട്. 5521 പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിരുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിൽ 2252 പട്ടയങ്ങൾ മാത്രമാണ് മേളയിൽ വിതരണം ചെയ്തത്.