അഴിമതിരഹിത, വികസിത കേരളമെന്ന വാഗ്ദാനവുമായാണ് ഇടത് മുന്നണി അധികാരത്തിലെത്തിയത്. ഒരുവർഷം പൂർത്തിയാകുമ്പോൾ ഇത് എത്രകണ്ട് യാഥാർഥ്യമാക്കാനായി ? സർക്കാരിന്റെ പ്രവർത്തനങ്ങൾ മികച്ചതെന്ന് മന്ത്രി എ.കെ.ബാലൻ അവകാശപ്പെടുമ്പോൾ , അവശ്യസാധനങ്ങൾക്ക് വിലകൂടിയത് മാത്രമാണ് ഒരു വർഷത്തെ ഭരണത്തിന്റെ ബാക്കിപത്രമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശിച്ചു. 35 ഇന പരിപാടിയാണ് പ്രകടന പത്രികയിലൂടെ ഇടത് മുന്നണി ജനങ്ങൾക്ക് മുന്നിൽ വെച്ചത്. ഇടത് സർക്കാർ വന്നാൽ എല്ലാം ശരിയാകും എന്ന വാഗ്ദാനത്തിന്റെ ചിറകിലേറിയാണ് പിണറായി സർക്കാർ ഭരണത്തിലേക്കെത്തിയത്.
അടിസ്ഥാന സൗകര്യ വികസനം മുതൽ കൃഷിയും വിദ്യാഭ്യാസവും വരെ മെച്ചമാക്കുന്ന നവകേരളത്തിനായി നാല് മിഷനുകളും പിറവിയെടുത്തു. വൻവികസന പദ്ധതികൾക്കെല്ലാം പുതിയ ധനശ്രോതസ്സായ കിഫ്ബിയിൽ നിന്ന് പണം കണ്ടെത്തുമെന്നാണ് സർക്കാർ പറയുന്നത്. ഇതിന്റെ പ്രയോഗികതയെ സംബന്ധിച്ചുള്ള സംശയങ്ങൾ മന്ത്രിമാർക്കിടയിൽ നിന്നുതന്നെ ഉയർന്നിട്ടുണ്ട്. ലക്ഷ്യവും മാർഗ്ഗവും മുന്നിലില്ലാത്ത ഈ സർക്കാരിന് ഒരുനേട്ടവും അവകാശപ്പെടാനാവില്ലെന്ന വിമർശനമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. സ്ത്രീസുരക്ഷ, പൊലീസിന്റെ വീഴ്ചകൾ, പൊതുവിതരണ സമ്പ്രദായത്തിലെ പാകപ്പിഴകൾ എന്നിവ വാഗ്ദാനലംഘനങ്ങളുടെ പട്ടികയുടെ ആദ്യസ്ഥനങ്ങളിലുണ്ട്. കണ്ണൂരിലെ അക്രമരാഷ്ട്രീയം ഭരണപക്ഷത്തിന്റെ മുഖത്ത് കരിനിഴലായി വീഴുമ്പോഴും അഴിമതി കറപുരളാതെ ഒരു വർഷം പൂർത്തിയാക്കിയെന്ന് പിണറായി സർക്കാരിന് ആശ്വസിക്കാം.