കൊല്ലത്തു ലൈംഗിക പീഡനം തടയാന്‍ 54 കാരന്റെ ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പെൺകുട്ടിയ്ക്കു എല്ലാ പിന്തുണയും നൽകുമെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം സ്വദേശിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയമാണ് മുറിച്ചത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാളെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇപ്പോൾ ഇരുപത്തിമൂന്നു വയസ്സുള്ള പെൺകുട്ടിയെ ഇയാള്‍ വര്‍ഷങ്ങളായി പീഡിപ്പിച്ചിരുന്നതായാണു മൊഴി.
അമ്മ പീഡനത്തിന് ഒത്താശ ചെയ്തിരുന്നതായും പൊലീസിനു സംശയമുണ്ട്. ശ്രീഹരിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. വർഷങ്ങളായി പെൺകുട്ടിയുടെ വീട്ടിൽ ഇയാൾ പൂജകൾക്കും മറ്റുമായി എത്താറുണ്ടായിരുന്നു. ഇന്നലെ ഇയാൾ എത്തുന്നുണ്ടെന്ന് അറിഞ്ഞതിനെത്തുടർന്നു പെൺകുട്ടി കത്തി കരുതി വയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇപ്രകാരം പ്രതികരിച്ചത്. ശക്തമായ നടപടി നിലനിൽക്കുന്നുണ്ടെന്നും പെൺകുട്ടിക്ക് പിന്തുണ നൽകുക മാത്രം ചെയ്താൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവതിയല്ല, താന്‍ സ്വയം മുറിച്ചതാണെന്നാണ് സ്വാമി ഡോക്ടർമാരോട് പറഞ്ഞത്. അഞ്ചുവര്‍ഷമായി തുടരുന്ന പീഡനം സഹിക്കവയ്യാതെയാണ് വ്യാഴാഴ്ച രാത്രി സ്വാമി വീട്ടിലെത്തുമെന്ന് അറിയിച്ചപ്പോള്‍ കത്തി വാങ്ങി കാത്തിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു.