സ്വാശ്രയ മെഡിക്കൽ കോഴ്‌സ് ഫീസ് വർധനക്കെതിരെ സമരം ചെയ്ത കെഎസ്‍യു നേതാക്കളെ പൊലീസ് മർദ്ദിച്ചതിനെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പിണറായി വിജയൻ ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച ഹൈബി ഈഡൻ പറഞ്ഞു. ചിലർ ബോധപൂർവം അക്രമം ഉണ്ടാക്കാൻ ശ്രമിച്ചതാണ് പൊലീസ് നടപടിക്ക് കാരണമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.
പരുക്കേറ്റ നേതാക്കളുടെ ചോര പുരണ്ട കുപ്പായവും വലിയ ചിത്രവും ഉയർത്തിക്കാട്ടിയാണ് ഹൈബി ഈഡൻ പ്രശ്നം അവതരിപ്പിച്ചത്. പരുക്കേറ്റ വിദ്യാർഥികൾക്ക് മെഡിക്കൽ കോളജിൽ ചികിൽസ നിഷേധിച്ച ഡോക്ടറെ സസ്പെന്റു ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സൂപ്രണ്ട് പറഞ്ഞിട്ടു പോലും പരുക്കേറ്റവരെ അഡ്മിറ്റ് ചെയ്തില്ലെന്ന ഉമ്മൻ ചാണ്ടി പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.