മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകരുടെ സത്യാഗ്രഹ സമരം അവസാനിപ്പിച്ചു. തോട്ടം തൊഴിലാളികൾക്ക് ഭൂമിയെന്ന ആവശ്യം 'കൂട്ടി ചേർത്ത് ജൂലൈയിൽ രണ്ടാംഘട്ട സമരം ആരംഭിക്കും. ആം ആദ്മി, മഹിളാ കോൺഗ്രസ് നേതാകളുമായി ചർച്ചനടത്തിയ ശേഷമായിരുന്നു തീരുമാനം. വിവാദപ്രസംഗത്തിന്റെ പേരിൽ മണിക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി മധ്യവേനലവധിക്ക് ശേഷം പരിഗണിക്കും. ഇരുപതേക്കറിൽ എം.എം.മണി നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് വിവാദമായത്.
തോട്ടം തൊഴിലാളികളെ അപമാനിച്ചെന്നാരോപിച്ച് പെമ്പിളൈ ഒരു മൈ പ്രവർത്തകർ സമരം ആരംഭിച്ചു. മന്ത്രി മാപ്പ് പറഞ്ഞ് രാജിവെക്കണമെനായിരുന്നു ആവശ്യം. റോഡ് ഉപരോധത്തിൽ തുടങ്ങിയ സമരം നിരാഹാരത്തിലേക്കും പിന്നീട് സത്യാഗ്രഹത്തിലേക്കും മാറി. ഇരുപത് ദിവസമായി, തുടരുന്ന സമരത്തെ സർക്കാരും ഗൗനിച്ചില്ല. ആദ്യ ഘട്ടത്തിൽ സമരമുഖത്ത് സജീവമായിരുന്ന പ്രതിപക്ഷ പാർട്ടികളും നിലപാട് മയപ്പെടുത്തിയതേടെ സമരം അനിശ്ചിതത്വത്തിലായി. ഇതോടയാണ് സർക്കാരിന് മേൽ പഴിചാരി സമരം അവസാനിപ്പിക്കാനുള്ള തീരുമാനം.
തോട്ടം തൊഴിലാളികൾക്ക് ഒരേക്കർ ഭൂമിയാണ് പെമ്പിളൈ ഒരുമൈ ആവശ്യപ്പെടുന്നത്. അതുകൊണ്ട് ഭൂസമരത്തിന് കൂടുതൽ ജനപിന്തുണ ലഭിക്കുമെന്നും നേതാക്കൾ പ്രതീക്ഷിക്കുന്നു. ആം ആദ്മി പാർട്ടിയുടെ പിന്തുണയും ഭൂസമരത്തിനുണ്ട്.