പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ട് കുമാരി ബീന ഡിജിപി ഒാഫീസിൽ തന്നെ തുടരും. അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിൽ നിന്ന് ബീനയെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് മരവിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് നിർദേശം നൽകി. സർക്കാർ അനുകൂല സംഘടനാ പ്രതിനിധിയായ കുമാരി ബീനയെ പൊലീസ് ആസ്ഥാനത്തു നിന്ന് സ്ഥലം മാറ്റിയത് വിവാദമായതോടെയാണ് നടപടി.
കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ് വധഭീഷണി ഉണ്ടെന്ന് കാണിച്ച് പൊലീസ് ആസ്ഥാനത്ത് നൽകിയ പരാതി ടി ബ്രാഞ്ചിൽ പൂഴ്ത്തിയെന്ന ആരോപണത്തെ തുടർന്നാണ് ജൂനിയർ സൂപ്രണ്ടിനെ സ്ഥലംമാറ്റിയത്. എന്നാൽ ഡിജിപിയുടെ നടപടി പ്രതികാര ബുദ്ധിയോടെയാണെന്നും അകാരണമായാണ് സ്ഥലംമാറ്റിയതെന്നും കാണിച്ച് കുമാരി ബീന ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. അതിനിടെ ഡിജിപി ടി പി സെൻകുമാർ മുഖ്യമന്ത്രിയെ നേരിൽകണ്ട് സ്ഥലംമാറ്റ വിവാദം വിശദീകരിച്ചു. ഇതിന്പുറമെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഡിജിപി നൽകിയ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാണ് ഉത്തരവ് മരവിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഒാഫീസ് നിർദേശം നൽകിയത്.
സർക്കാർ അനുകൂല സംഘടനാ പ്രതിനിധിയായ കുമാരി ബീനയെ സ്ഥലംമാറ്റിയതിനെതിരെ എൻജിഒ യൂണിയനും രംഗത്തുവന്നിരുന്നു. ഇൗ പശ്ചാത്തലത്തിലാണ് ഉത്തരവ് മരവിപ്പിച്ചുകൊണ്ട് വിവാദം അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം. പൊലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന്റെ ഉത്തരവാദിത്തം ഡിജിപിക്കാണെന്നിരിക്കെ വിഷയത്തിൽ ടി പി സെൻകുമാർ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് ശ്രദ്ധേയം.