വിവാഹങ്ങളുടെ കാര്യത്തിൽ മാതൃക സ്വയം സൃഷ്ടിക്കേണ്ടതാണെന്നു നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ആർഭാട വിവാഹം നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു മുല്ലക്കര രത്നാകരൻ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഇത്തരം വിവാഹങ്ങളിൽനിന്നു നമ്മളെല്ലാം ഒഴിഞ്ഞുനിൽക്കണം എന്നു മുല്ലക്കര ആവശ്യപ്പെട്ടപ്പോൾ, അവിടെ ചെന്നാലല്ലേ അത് ആർഭാടമാണോ, അനാർഭാടമാണോ എന്ന് അറിയാൻ കഴിയൂ എന്നു മുഖ്യമന്ത്രി പറഞ്ഞു.
തനിക്കുണ്ടായ ഒരു അനുഭവം അദ്ദേഹം പങ്കുവച്ചു: ‘ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിനു തൃശൂരിൽ ഭാര്യയുമൊത്തു പോയി. അവിടെ ചെന്നപ്പോഴാണ് ഏർപ്പാടെല്ലാം ഇവന്റ് മാനേജ്മെന്റ് കമ്പനി വകയാണ് എന്നു മനസിലാകുന്നത്. അവരുടെ ഓരോ നിർദേശങ്ങൾ ഇടയ്ക്കു വരും.
എല്ലാവരും കൈയടിക്കാൻ പറഞ്ഞപ്പോൾ നമുക്കു കയ്യടിക്കുകയോ അടിക്കാതിരിക്കുകയോ ചെയ്യാം. അടുത്തത് എല്ലാവരും എഴുന്നേറ്റു നിൽക്കാനുള്ള നിർദേശമാണ്. ഹാളിലുള്ള മുഴുവൻ പേരും എഴുന്നേറ്റു നിൽക്കുമ്പോൾ ഞങ്ങളും അതു ചെയ്യണമല്ലോ. അങ്ങനെ എഴുന്നേറ്റു നിന്നപ്പോൾ തന്നെ ‘ഇപ്പോൾ, ഇവിടെ നിന്ന് ഇറങ്ങിക്കോണം’ എന്നു ഭാര്യയോടു പറഞ്ഞു. പോരുകയും ചെയ്തു.’
ഇക്കാര്യത്തിൽ നിയമ നടപടികൾക്കു പരിമിതിയുണ്ടെന്ന് പിണറായി പറഞ്ഞു. ആർഭാടം ഒഴിവാക്കിയ വിവാഹത്തിനു സൂര്യ കൃഷ്ണമൂർത്തിയുടെ മകളുടെ വിവാഹം ഉദാഹരണമായി മുല്ലക്കര എടുത്തുകാട്ടി.
മുല്ലക്കര ഇതു പറഞ്ഞപ്പോൾ, താനോർമിച്ചതു സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ മകളുടെ വിവാഹമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വളരെ കുറച്ചു പേരോടു മാത്രമേ ബിനോയ് പറഞ്ഞുള്ളൂ, പറഞ്ഞവരോടു തന്നെ വരേണ്ടെന്നും അറിയിച്ചു – പിണറായി ഓർമിച്ചു.