യു.ഡി.എഫ് ബന്ധം അസംഭവ്യമല്ലെന്ന് വ്യക്തമാക്കി ജനാധിപത്യ കേരള കോണ്‍ഗ്രസ്. പി.ജെ. ജോസഫ് മാണി ഗ്രൂപ്പില്‍ നിന്ന് പുറത്തുവരണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെച്ചൊല്ലി കേരള കോൺഗ്രസ് എമ്മിലുണ്ടായ ഭിന്നത മുതലെടുക്കുക തന്നെയാണ് ലക്്ഷ്യമെന്ന് ഇതോടെ വ്യക്തമായി. അതേസമയം കോട്ടയം കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് സി.എഫ്.തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.
ഒരുവർഷത്തിലധികമായി എൽഡിഎഫുമായി സഹകരിക്കുന്നുണ്ടെങ്കിലും മുന്നണി പ്രവേശനം സാധ്യമാകാത്തതിലുള്ള അതൃപ്തി ഫ്രാൻസിസ് ജോർജിന്റെ വാക്കുകളിൽ പ്രകടമാണ്. അതുകൊണ്ട് തന്നെ കേരള കോൺഗ്രസ്എമ്മിലുണ്ടായിരിക്കുന്ന ഭിന്നതയെ മുതലെടുക്കാനുള്ള ഉദ്ദേശവും വ്യക്തം. അതിനുള്ള വഴിയായി പി.ജെ. ജോസഫിനെയും പുറത്തെത്തിക്കുക എന്നതാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നത്.
ഇ.ജെ ആഗസ്തി കാണിച്ച ധൈര്യമെങ്കിലും മറ്റു നേതാക്കള്‍ കാണിക്കണമെന്നും. ബ ി.ജെ.പിയാണ് കെ.എം. മാണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലാ പഞ്ചായത്തിലെ സി.പി.എം ബന്ധത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ വിശദമായ ചര്‍ച്ച വേണമെന്ന് കേരളാ കോൺഗ്രസ് എം ഡെപ്യൂട്ടി ചെയർമാൻ കൂടിയായ സി.എഫ്.തോമസ് എം.എല്‍.എ. ആവശ്യപ്പെട്ടു. വരുന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കും. ഏതെങ്കിലും മുന്നണി പ്രവേശനത്തെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നതായി അറിയില്ലെന്നും സിഎഫ് വ്യക്തമാക്കി.
ഏതായാലും മുന്നണിപ്രവേശനം തന്നെയാണ് ഇരുപാർട്ടികളും ലക്ഷ്യം വയ്ക്കുന്നതെങ്കിലും എങ്ങനെ എന്നീ ചോദ്യമാണ് ഇരുകൂട്ടരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.