കെഎസ്ആർടിസി ബസ് ജീവനക്കാരും സ്വകാര്യ ബസുടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധവും സ്വകാര്യ ബസുകളുടെ പെർമിറ്റ് ലംഘിച്ചുള്ള സർവീസും സംബന്ധിച്ച മനോരമ ന്യൂസ് വാര്‍ത്ത നിയമസഭയിൽ. പെർമിറ്റ് ലംഘനം നടത്തിയ 146 ബസുകൾക്കെതിരെ നടപടി സ്വീകരിച്ചതായി ഗതാഗതമന്ത്രി മന്ത്രി തോമസ് ചാണ്ടി സഭയെ രേഖാമൂലം അറിയിച്ചു. സമാന്തര വാഹനങ്ങൾ പിടികൂടാൻ രൂപീകരിച്ച മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക സംഘം കൂടുതൽ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
നിയമലംഘനം നടത്തിയ 46 സ്വകാര്യ ബസുകൾ പിടിച്ചെടുത്തു. 73000 രൂപ പിഴ ഈടാക്കി. സമാന്തര വാഹനങ്ങൾ പിടികൂടാൻ പ്രത്യേക സ്ക്വാഡും രുപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടേയും അടുത്ത ബന്ധുക്കളുടേയും പേരിലുള്ള വാഹനങ്ങളെക്കുറിച്ച് പരിശോധിച്ച് വരുകയാണെന്നും തോമസ് ചാണ്ടി അടൂർ പ്രകാശിനെ രേഖാമൂലം അറിയിച്ചു. ഫ്രം കട്ടപ്പുറം ടു വാരിക്കുഴി അന്വേഷണ പരമ്പരയിലൂടെയാണ് സ്വകാര്യ ബസുകളുടെ നിയമലംഘനവും കെഎസ്ആർടിസി ജീവനക്കാരും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും മനോരമ ന്യൂസ് വെളിച്ചത്തുകൊണ്ടുവന്നത്. വാർത്തയെത്തുടർന്ന് പതിനാറ് വർഷത്തിലധികമായി പെർമിറ്റ് ലംഘിച്ച് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകളുൾപ്പെടെ പിടികൂടി. സ്വകാര്യ ബസുകൾക്ക് ഒത്താശ ചെയ്യുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാൻ വിജിലൻസ് വിഭാഗത്തിന്റെ അന്വേഷണവും പ്രഖ്യാപിച്ചു. ചട്ടലംഘനം നടത്തിയിരുന്ന സ്വകാര്യ ബസുകളുടെ പിൻമാറ്റത്തിലൂടെ പത്തനംതിട്ട ജില്ലയിലെ കെഎസ്ആർടിസി കലക്ഷനിൽ മാത്രം ദിവസേന 8 ലക്ഷം രൂപയുടെ വർധനയാണുണ്ടായിട്ടുള്ളത്.