പൊലീസ് മേധാവിയെ ചൊല്ലിയുള്ള ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ സംസ്ഥാന സുരക്ഷാ കമ്മിഷൻ യോഗം മാറ്റി. ഡി.ജി.പിയായി ലോക്നാഥ് ബഹ്റ പങ്കെടുക്കുന്നത് നിയമപ്രശ്നമാകുമെന്നതാണ് യോഗം മാറ്റാനുള്ള കാരണം. പൊലീസിന്റെ സുപ്രധാന തീരുമാനമെടുക്കാനുള്ള സമിതിയാണ് സുരക്ഷാ കമ്മീഷൻ
ആഭ്യന്തര മന്ത്രി,പ്രതിപക്ഷ നേതാവ് ,നിയമ മന്ത്രി,ചീഫ് സെക്രട്ടറി,ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധി, ആഭ്യന്തര വകുപ്പ് സെക്രട്ടറി,പൊലീസ് മേധാവി,മുൻ ഡിജിപി ജേക്കബ് പുന്നൂസ് ഉൾപ്പെടെയുള്ള മൂന്ന് സ്വതന്ത്ര അംഗങ്ങൾ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്.സംസ്ഥാന പൊലീസിന്റെ അംഗബലം കൂട്ടൽ,പുതിയ ആംഡ് പൊലീസ് ബറ്റാലിയന്റെ രുപീകരണം,വ്യവസായ സംരക്ഷണ സേനയുടെ അംഗബലം കൂട്ടൽ,, പൊലീസിന്റെ മീഡിയ മാനേജ് മെന്റ് തുടങ്ങിയവയായിരുന്നു അജണ്ട. മുഖ്യമന്ത്രിയുടെ ഓഫിസിൽ യോഗം ചേരാനിരുന്ന യോഗം മാറ്റിവച്ചതായി ഇന്നലെ രാത്രി അംഗങ്ങളെ അറിയിക്കുകയായിരുന്നു.
സംസ്ഥാന പൊലീസ് മേധാവിയായി ടി.പി.സെൻകുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും ഇതുവരെ സർക്കാർ നടപടിയെടുത്തിരുന്നില്ല. കൂടാതെ വിധിയിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ ഡിജിപിയായി ലോക്നാഥ് ബഹ്റ യോഗത്തിൽ പങ്കെടുക്കുന്നത് നിയമ പ്രശ്നമുണ്ടാക്കുമെന്നുള്ള ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2011 ലെ പൊലീസ് ആക്ടിന്റെ ഭാഗമായി നിലവിൽ വന്ന കമ്മീഷന്റെ ഉപദേശപ്രകാരം മാത്രമേ പൊലീസിന്റെ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ എന്നതാണ് നിയമം.