വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ രാജ്യത്തിന് മാതൃകയാകുന്ന സുരക്ഷ ക്രമീകരണങ്ങൾ ഇത്തവണത്തെ തൃശൂർ പൂരത്തിന് ഒരുക്കാനാണ് ശ്രമിക്കുന്നത്. അഗ്നിബാധയുണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ വെള്ളം ഒഴിക്കാൻ സാധിക്കുന്ന ഫയർ ഹൈഡ്രന്റ് സംസ്ഥാനത്ത് ആദ്യമായി പൂരപ്പറമ്പിൽ പരീക്ഷിക്കും.
പുറ്റിങ്ങൽ ദുരന്തത്തെ തുടർന്ന് വെടിക്കെട്ടിന് നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കാൻ പോകുന്ന വലിയ വെടിക്കെട്ടാണ് തൃശൂർ പൂരത്തിലേത്. ഇനി രാജ്യത്ത് മറ്റ് വെടിക്കെട്ടുകൾക്കെല്ലാം മാതൃകയാകുന്ന തരത്തിൽ സുരക്ഷ ഒരുക്കാമെന്ന സംസ്ഥാന മന്ത്രിമാരുടെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര എക്സപ്ളോസീവ് വിഭാഗം അനുമതി നൽകിയത്. അഗ്നിബാധയ്ക്ക് സാധ്യതയുള്ള വൻകിട വ്യാവസായിക മേഖലകളിൽ ഉപയോഗിക്കുന്ന ഫയർ ഹൈഡ്രന്റാണ് ഏറ്റവും പുതിയ സുരക്ഷ ക്രമീകരണം.
വെടിക്കെട്ട് നടക്കുന്ന പൂരപ്പറമ്പിന് ചുറ്റും സ്ഥാപിക്കുന്ന ഈ പൈപ്പിൽ നിന്ന് വൻശക്തിയിൽ വെള്ളം ചീറ്റിച്ച് അഗ്നിബാധ അണയ്ക്കാൻ സാധിക്കും. 37 ഇടങ്ങളിലൂടെ 70 മീറ്റർ ഉയരത്തിൽ വരെ വെള്ളം ചീറ്റിക്കാൻ സാധിക്കുന്ന തരത്തിലുള്ള സംവിധാനം വാട്ടർ അതോറിറ്റിയാണ് ഒരുക്കുന്നത്.
ദുരന്തനിവാരണ പദ്ധതിയും ദൂരപരിധിയും ഇൻഷൂറൻസ് സ്കീമുമടക്കം എക്സ്പ്ളോസീവ് വിഭാഗം മുന്നോട്ടുവച്ച മറ്റ് 26 സുരക്ഷാ നിർദേശങ്ങളും പാലിച്ചുവരികയാണ്.