മൂന്നാറിലെ പെമ്പിള ഒരുമൈ സമരപ്പന്തലിൽ സി.പി.എം അതിക്രമം. ഏരിയാ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലെത്തിയ സി.പി.എം പ്രവർത്തകർ സമരപ്പന്തൽ പൊളിച്ചു കളയാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിവച്ചു. സമരം ചെയ്യുന്ന പെമ്പിളൈ ഒരുമൈ - ആം ആദ്മി പാർട്ടി പ്രവർത്തകർക്കിടയിലുണ്ടായ അഭിപ്രായ ഭിന്നത മുതലെടുത്തായിരുന്നു സി.പി.എം കടന്നാക്രമണം.
പൊമ്പിള ഒരുമൈ പ്രവർത്തകർക്കൊപ്പം നിരാഹാരമനുഷ്ടിച്ചിരുന്ന ആം ആദ്മി പാർട്ടി നേതാവ് സി.ആർ.നീലകണ്ഠനെ ആശുപത്രിയിലേക്ക് നീക്കിയതിനു പിന്നാലെയായിരുന്നു സംഘർഷത്തിന്റെ തുടക്കം. നീലകണ്ഠനു പകരം ആം ആദ്മിയുടെ വനിതാ നേതാവ് റാണി ആന്റോ നിരാഹാരം തുടങ്ങി. എന്നാൽ ആം ആദ്മിയുടെ പിന്തുണ മാത്രം മതിയെന്നും നേതാക്കൾ നിരാഹാരം നടത്തേണ്ടതില്ലെന്നും പൊമ്പിള ഒരുമൈ നേതാക്കൾ നിലപാടെടുത്തത് ഇരുകൂട്ടർക്കുമിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ ചർച്ച നടക്കുന്നതിനിടെയായിരുന്നു സിപിഎം അതിക്രമം. പ്രാദേശിക നേതാക്കളായ സോജൻ, മാരിയപ്പൻ എന്നിവരുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ സി പി എം പ്രവർത്തകരും ഏതാനും വ്യാപാരികളും ചേർന്ന് സമരപന്തൽ പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. മൂന്നാറിനു പുറത്തുള്ളവർ മൂന്നാറിൽ സമരം ചെയ്യേണ്ടതില്ലെന്ന് പറഞ്ഞായിരുന്നു അതിക്രമം. സമരപന്തൽ പൊളിക്കാനുള്ള ശ്രമം സമരക്കാർ തടഞ്ഞതോടെ കയ്യാങ്കളിയായി.
വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമായിരുന്നു ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. പിന്നീട് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘർഷത്തിന് അയവ് വന്നത്. സംഘർഷത്തിൽ പരുക്കേറ്റ ആം ആദ്മി പാർട്ടി നേതാവ് റാണി ആന്റോയെ ആശുപത്രിയിലേക്ക് മാറ്റി. സി പി എം ആസൂത്രിതമായി അക്രമം നടത്തുകയായിരുന്നെന്ന് ആരോപിച്ച പൊമ്പിള ഒരു മെ നേതാക്കൾ, സമരം തുടരുമെന്നും പ്രഖ്യാപിച്ചു. എന്നാൽ അക്രമത്തിൽ സി പി എമ്മിന് പങ്കില്ലെന്ന് പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ അവകാശപ്പെട്ടു.