കരാർ പ്രകാരമുള്ള നിർമാണങ്ങൾ പൂർത്തിയാക്കും മുൻപ് തൃശൂരിലെ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത കമ്മീഷൻ ചെയ്യാൻ നീക്കം. ആവശ്യമായ അടിപ്പാതകളും മേൽപ്പാലങ്ങളും നിർമിക്കാതെ ടോൾ പിരിവ് ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് കരാർ കമ്പനി നടത്തുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കിയില്ലങ്കിൽ അപകടങ്ങൾ പെരുകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
സംസ്ഥാനത്തെ ആദ്യ ആറുവരിപ്പാതയായ മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. സർവീസ് റോഡിലടക്കം ഒരേസമയം പത്ത് വാഹനങ്ങൾ കടന്ന് പോകാവുന്ന പാതയാണ് യാഥാർഥ്യമാകുന്നത്. ഇത്രയും വീതിയുള്ളതുകൊണ്ട് റോഡ് മുറിച്ച് കടക്കുക പ്രയാസമായതിനാൽ പ്രധാന ജങ്ഷനുകളിലെല്ലാം അടിപ്പാതയോ മേൽപ്പാലങ്ങളും നിർമിക്കണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ വാണിയംപാറയിലെയും കൊമ്പഴയിലെയും മേൽപ്പാലവും വഴുക്കുംപാറയിലെയും മുളയത്തെയും അടിപ്പാതയും നിർമിച്ചിട്ടില്ല.
നാട്ടുകാരുടെ ആവശ്യപ്രകാരം ജനപ്രതിനിധികളിടപെട്ട് കരാറിൽ കൂട്ടിച്ചേർത്ത നിർമാണങ്ങളാണ് ഈ രണ്ട് അടിപ്പതയും രണ്ട് മേൽപ്പാലവും. ആദ്യകരാറിലെ നിർമാണം പൂർത്തിയാക്കി ടോൾ പിരിവും ആരംഭിച്ച ശേഷം ഇവ നിർമിക്കാമെന്നാണ് കമ്പനിയുടെ നിലപാട്. ഇത് അപകടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് നാട്ടുകാരുടെ പേടി. ഇതേ കമ്പനി നിർമിച്ച മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയും കരാർ പ്രകാരമുള്ള നിർമാണം പൂർത്തിയാക്കാതെണ് ഉദ്ഘാടനം നടത്തിയത്. ഗതാഗതം ആരംഭിച്ച് ആറ് വർഷമായിട്ടും ആ നിർമാണങ്ങൾ പൂരത്തിയാക്കിയിട്ടുമില്ല.