സി.പി.എം മുൻ തൃശൂർ ജില്ലാ കമ്മിറ്റിയംഗം എം. ബാലാജി അടക്കം കുന്നംകുളത്തെ അഞ്ച് പ്രമുഖ സി.പി.എം നേതാക്കൾ ജയിലിലേക്ക്. 24 വർഷം മുൻപ് നടന്ന ആർ.എസ്. എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ ശിക്ഷ സുപ്രീംകോടതി പുന:സ്ഥാപിച്ചതോടെയാണ് ഇവർ കോടതിയിൽ കീഴടങ്ങിയത്. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ ജില്ലാ സെക്രട്ടറിയടക്കം പ്രമുഖ സി.പി.എം നേതാക്കൾ വിട്ടുനിന്നു. അഞ്ച് പേരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.
തൃശൂർ ജില്ലയിലെ, പ്രത്യേകിച്ച് കുന്നംകുളം മേഖലയിലെ ഏറ്റവും കരുത്തനായ സി.പി.എം നേതാക്കളിലൊരാളാണ് എം. ബാലാജി. ജില്ലാ കമ്മിറ്റിയംഗം, കുന്നംകുളം ഏരിയാ സെക്രട്ടറി, കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വിവിധ പദവികളിൽ മൂന്നരപതിറ്റാണ്ടായുള്ള പാർട്ടി പ്രവർത്തനം. ഒപ്പം കുന്നംകുളം മുൻ എം. എൽ.എ ബാബു എം. പാലിശേരിയുടെ സഹോദരനും. ബാലാജിയെ കൂടാതെ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.എൻ.മുരളീധരൻ, കടവല്ലൂർ പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, പ്രവർത്തകരായ മജീദ്, ഉമ്മർ എന്നിവരാണ് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തൽ തൃശൂർ ജില്ലാ കോടതിയിൽ കീഴടങ്ങിയത്. ഏഴ് വർഷം തടവിന് വിധിക്കപ്പെട്ട ഇവരെ ജയിലിലേക്ക് യാത്രയാക്കാൻ ഒട്ടേറെ പാർട്ടി പ്രവർത്തകരുമെത്തിയിരുന്നു.
1993ൽ ആർ.എസ്.എസ് പ്രവർത്തകനായ സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കേസ് ആദ്യം പരിഗണിച്ച വിചാരണക്കോടതി വർഷങ്ങൾക്ക് മുൻപ് ജീവപര്യന്തം തടവിന് വിധിച്ചിരുന്നെങ്കിലും പിന്നീട് ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരെ കൊല്ലപ്പെട്ട സുരേഷിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ഏഴ് വർഷം തടവ് പുനസ്ഥാപിച്ചത്. കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ കുന്നംകുളം ഏരിയായിലെ പാർട്ടി പ്രവർത്തകരെത്തിയെങ്കിലും ജില്ലാ സെക്രട്ടറിയടക്കം പ്രമുഖ സി.പി.എം നേതാക്കൾ വിട്ടുനിന്നു.