സിമന്റ് വില വർധന ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്. കമ്പനികൾ നിയമവിരുദ്ധമായി സംഘംചേർന്ന് വില ഉയർത്തുകയാണ്. ജൂലൈയിൽ ചരക്കുസേവനനികുതി നിലവിൽ വരുന്നതിന് മുമ്പ് വില പരമാവധി ഉയർത്താനാണ് ശ്രമമെന്ന് സംശയിക്കണമെന്നും ധനമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
ചരക്കുസേവനനികുതി നടപ്പിലാക്കാനിരിക്കേ സിമന്റ് കമ്പനികൾ വില കുത്തനെ കൂട്ടിയെന്ന മനോരമ ന്യൂസ് വാർത്തയോടാണ് ധനമന്ത്രി തോമസ് ഐസകിന്റെ പ്രതികരണം. മുമ്പ് സംഘടിതമായി സിമന്റ് വില കൂട്ടിയതിനെതിന് കമ്പനികൾക്ക് കോംപറ്റീഷൻസ് കമ്മീഷൻ ഓഫ് ഇന്ത്യ പിഴചുമത്തിയിരുന്നു. വില തോന്നും പടി കൂട്ടുന്നതിന് സിമന്റ് കമ്പനികൾ തമ്മിൽ അവിശുദ്ധകൂട്ടുകെട്ട് തുടരുന്നതിന് തെളിവാണ് ഇപ്പോഴത്തെ വിലക്കയറ്റമെന്നും മന്ത്രി പറഞ്ഞു.
ജി.എസ്.ടി യാഥാർഥ്യമാകുമ്പോൾ ജനങ്ങൾക്ക് വിലക്കുറവിന്റെ രൂപത്തിൽ കിട്ടേണ്ട നേട്ടം തട്ടിയെടുക്കാനാണ് ശ്രമം. ഇക്കാര്യം ജി.എസ്.ടി കൗൺസിൽ യോഗത്തിൽ താൻ ഉന്നയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. സിമന്റ് വില ഒറ്റയടിക്ക് 35 രൂപ കൂട്ടിയതിനെതിരെ വ്യാപാരികളും കെട്ടിടനിർമാതാക്കളും രംഗത്തെത്തിയിരുന്നു. സിമന്റിനൊപ്പം കമ്പിവിലയും കൂടിയതോടെ നിർമാണ മേഖല പ്രതിസന്ധിയിലാണ്. വിലവർധന പൊതുമരാമത്ത് ജോലികളെയടക്കം ബാധിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ ഇടപെടൽ.