പെമ്പിളൈ ഒരുമയ്ക്കെതിരായ മന്ത്രി എം.എം. മണിയുടെ അശ്ലീലച്ചുവയുള്ള പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രവർത്തകർ. എന്നാൽ, സമരം നിർത്താൻ ആവശ്യപ്പെടില്ലെന്ന് മന്ത്രിയും വ്യക്തമാക്കിയതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായി. വിഷയത്തിൽ മന്ത്രി മണി ഖേദം പ്രകടിപ്പിച്ചെങ്കിലും ഇത് സ്വീകരിക്കാൻ അവർ തയാറായില്ല; എം.എം. മണി നേരിട്ട് മൂന്നാറിൽ എത്തി മാപ്പുപറയണമെന്ന് ഉപരോധത്തിന് നേതൃത്വം നൽകുന്ന പെമ്പിളൈ ഒരുമ നേതാവ് ഗോമതി അഗസ്റ്റിൻ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ ആരും പ്രതിഷേധിച്ചോട്ടെ, ഇവിടെ മൂന്നാറിൽ എത്തി മണി മാപ്പു പറയണം ടിവിയിൽ മാപ്പു ചോദിക്കണ്ട. അല്ലാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നും ഗോമതി പറഞ്ഞു. എന്നാൽ, മൂന്നാറിലെ സമരം നിർത്താൻ ആവശ്യപ്പെടില്ലെന്നാണ് മണിയുടെ പ്രതികരണം. പെമ്പിളൈ ഒരുമ സമരം തുടങ്ങിയത് തന്നോട് ചോദിച്ചിട്ടല്ല. ഖേദപ്രകടനം നടത്തിയത് തെറ്റിദ്ധാരണ ഉണ്ടായതിനാലാണെന്നും മണി വ്യക്തമാക്കി.
പെമ്പിളൈ ഒരുമ സമരക്കാർക്കെതിരായ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടതിൽ ഖേദമുണ്ടെന്നാണ് മണി പറഞ്ഞത്. വഴിത്തലയിൽ റസിഡൻസ് അസോസിയേഷൻ പരിപാടി ഉദ്ഘാടനശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പഴയ മൂന്നാർ റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചത് നാടകീയ അവസ്ഥ സൃഷ്ടിച്ചിരുന്നു. ഗോമതി ഉൾപ്പെടെ നാല് സ്ത്രീ നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.
പ്രതിഷേധത്തിനിടെ റോഡിൽകിടന്ന പെമ്പിളൈ ഒരുമ നേതാവ് ഗോമതിയെ പൊലീസ് നീക്കാൻ ശ്രമിച്ചത് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും സൃഷ്ടിച്ചു. പ്രവർത്തകർ റോഡിനു സമീപം ഇരുന്ന് പ്രതിഷേധിക്കുകയാണ്. കൂടുതൽ വനിതാ പൊലീസിനെ സ്ഥലത്ത് എത്തിച്ചു. മണി കാലിൽ വീണു മാപ്പു പറയണമെന്ന് ഗോമതി ആവശ്യപ്പെട്ടു. മണി മന്ത്രിയായതു സ്ത്രീകളുടെ വോട്ടുകൊണ്ടാണ്. മണി രാജിവയ്ക്കണമെന്നും ഗോമതി ആവശ്യപ്പെട്ടു.
എം.എം.മണിയെ വെറുതെവിടില്ല. ബോണസിനും ശമ്പളത്തിനും വേണ്ടിയാണ് പെമ്പിളൈ ഒരുമ സമരം ചെയ്തത്. മണി പാർട്ടിയിൽ ഇരിക്കാനും മന്ത്രിസ്ഥാനത്ത് ഇരിക്കാനും യോഗ്യനല്ല. മൂന്നാറിലെ കയ്യേറ്റങ്ങൾക്ക് പിന്നിൽ സിപിഎം ആണ്. തൊഴിലാളികൾക്കെതിരെയാണ് സിപിഎമ്മെന്നും ഗോമതി ആരോപിച്ചു. ജീവൻ പോകുന്നത് വരെ സമരം ചെയ്യുമെന്നും അവർ പറഞ്ഞു. സമരത്തിലെ മറ്റൊരു സ്ത്രീ ആത്മഹത്യാ ഭീഷണിയും മുഴക്കി.
മന്ത്രിവരാതെ ഉപരോധത്തിൽ നിന്നും പിന്നോട്ട് പോവില്ലെന്ന് നേതാവ് ഗോമതി പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ഗോമതി പൊട്ടിക്കരയുകയും ചെയ്തു. സ്ത്രീവോട്ടുനേടി സ്ത്രീകളെ അപമാനിക്കാൻ അനുവദിക്കില്ല. സ്ത്രീകളുടെ ശക്തി മന്ത്രി അറിയുമെന്നും ഗോമതി പറഞ്ഞു. മന്ത്രി പറയുന്നത് അനുസരിച്ചാണ് പൊലീസ് നീങ്ങുന്നത്. അത്രയും മോശമായ പ്രസ്താവനയാണ് മന്ത്രി നടത്തിയത്. സമരത്തിനിടെ എന്താണ് മന്ത്രി കണ്ടത്? നിങ്ങൾക്കും വീട്ടിൽ ഭാര്യയും പെൺകുട്ടികളും ഇല്ലേ എന്നും നേതാക്കൾ ചോദിച്ചു.