ടി.പി.സെൻകുമാർ കേസിലെ വിധി സംസ്ഥാനസർക്കാരിന് എതിരായാൽ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവരുന്നത് വലിയ അഗ്നിപരീക്ഷ. നിയമസഭ സമ്മേളനം നാളെത്തുടങ്ങാനിരിക്കെ ആഭ്യന്തരവകുപ്പിനെതിരെ പ്രയോഗിക്കാൻ പ്രതിപക്ഷത്തിന് മറ്റൊരു ആയുധം കൂടിയാകും സെൻകുമാർ കേസ്. അതേസമയം വിധി അനുകൂലമെങ്കിൽ തൽക്കാലത്തേക്കെങ്കിലും വിമർശകരുടെ വായ അടിപ്പിക്കാൻ പിണറായിക്കാകും.
ടി.പി. സെൻകുമാറിന് ഇനി രണ്ടുമാസമേ സർവീസ് കാലാവധിയുള്ളു.എങ്കിലും വിധി അനുകൂലമായാൽ ഡി.ജി.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയ പിണറായിയ്ക്കുള്ള ശക്തമായ മറുപടിയാകും അത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് ആറാം നാളിലാണ് സംസ്ഥാനപൊലീസ് മേധാവിയായിരുന്ന ടി.പി. സെൻകുമാറിനെ മാറ്റികൊണ്ട് ഉത്തരവിറങ്ങിയത്. പൊലീസ് ഹൗസിങ് കമ്‍സ്ട്രക്ഷനിലേക്ക് മാറ്റികൊണ്ടാണ് ഉത്തരവിറങ്ങിയതെങ്കിലും ചുമതലയേൽക്കാതെ സെൻകുമാർ സർക്കാർ തീരുമാനത്തിനെതിരെ നിയമയുദ്ധത്തിനിറങ്ങുകയായിരുന്നു. ജിഷ കേസിലേയും പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിലെ അന്വേഷണ വീഴ്ചയുമാണ് മാറ്റത്തിന് പുറമേ പറയുന്ന കാര്യങ്ങളെങ്കിലും സിപിഎം കണ്ണൂർ ഘടകത്തിന്റെ അനിഷ്ടമായിരുന്നു കസേര നഷ്ടപ്പെട്ടതിന് പ്രധാനകാരണമായി പറയുന്നത്. കതിരൂർ മനോജ് വധക്കേസ്,ഷുക്കൂർ വധക്കേസ്,ടി.പി വധം തുടങ്ങിയവ ഉൾപ്പെടെയുള്ള കേസുകളിൽ സെൻകുമാർ സ്വീകരിച്ച നിലപാടുകളാണ് അനിഷ്ടത്തിന് പ്രധാന കാരണമായി ചൂണ്ടികാട്ടപ്പെടുന്നത്. ഇക്കാര്യങ്ങൾ സത്യവാങ്മൂലത്തിലും ടി.പി.സെൻകുമാർ ചൂണ്ടികാണിച്ചിരുന്നു. നയപരമായ തീരുമാനമാണ് സെൻകുമാറിന്റെ മാറ്റത്തിന്റെ പിന്നിലെന്ന സർക്കാർ വാദം അംഗീകരിച്ചാണ് അഡമിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും സെൻകുമാറിന്റെ ഹർജി തള്ളിയത്. 2011 ലെ പൊലീസ് ആകട് അനുസരിക്കാതെയാണ് തന്റെ മാറ്റമെന്ന ഹർജിയിലെ വാദം സിഎടി പരിഗണിച്ചുമില്ല. സെൻകുമാറിനെതിരെ രൂക്ഷ വിമർശനമാണ് നിയമസഭയ്ക്കകത്തും മുഖ്യമന്ത്രി ഉയർത്തിയത്. എന്നാൽ പൊലീസിന്റ നടപടികൾക്കെതിരെ മുന്നണിയിൽ നിന്ന് പോലും വിമർശനങ്ങൾ ശക്തമായിരിക്കെ അഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രിയ്ക്ക് കേസിലെ വിധി അഭിമാന പ്രശ്നമാണ്.പ്രത്യേകിച്ച് നിയമസഭ സമ്മേളനം അടുത്തദിവസം ആരംഭിക്കാനിരിക്കെ.