എതിർപ്പുകൾ ശക്തമാകുന്നതിനിടയിലും അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള ശ്രമങ്ങളുമായി വൈദ്യുതി വകുപ്പ്. അഭിപ്രായ സമന്വയം രൂപീകരിക്കാനായി പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് ലഘുചിത്ര പ്രചരണം ആരംഭിച്ചു.
സംസ്ഥാനത്തെ ഊർജ പ്രതിസന്ധിയുടെ പ്രധാന പരിഹാരമാർഗമെന്ന വിശേഷണത്തോടെ പദ്ധതിയുടെ നേട്ടങ്ങൾ പറയുന്നതിനൊപ്പം വിമർശനങ്ങളെ തള്ളിക്കളഞ്ഞുമാണ് ലഘുചിത്രം തയാറാക്കിയിരിക്കുന്നത്. വെള്ളച്ചാട്ടം നിലനിർത്തുമെന്നതിനൊപ്പം ഒരു ആദിവാസി കുടുംബത്തെ പോലും ഒഴിപ്പിക്കില്ലെന്നും അണക്കെട്ടെന്ന ജലാശയം വരുന്നത് മൃഗങ്ങൾക്കും പ്രകൃതിക്കും ഗുണം ചെയ്യുമെന്നുമാണ് അവകാശവാദം.. പദ്ധതി മൂലം നശിക്കുന്ന വനം നിസാരമെന്ന് പറഞ്ഞ് അവഗണിക്കുന്നുമുണ്ട്.
മുന്നണിക്കുള്ളിലും പുറത്തും എതിർപ്പ് ശക്തമാണങ്കിലും അതിരപ്പിള്ളിയിൽ അണകെട്ടാനുള്ള അവസാനശ്രമങ്ങളും സർക്കാർ നടത്തുന്നൂവെന്ന് വ്യക്തമാക്കുന്നതാണ് കെ.എസ്.ഇ.ബി തയാറാക്കിയിരിക്കുന്ന ലഘുചിത്രം. അഭിപ്രായ സമന്വയത്തിലൂടെ നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് വൈദ്യുതിമന്ത്രി എം.എം.മണി പറഞ്ഞിട്ടുള്ളത്. തൃശൂർ പൂരം പ്രദർശനത്തിലടക്കം ചിത്രം പ്രദർശിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അത് തന്നെയെന്ന് വിലയിരുത്തുന്നു.