വരള്‍ച്ച പഠിക്കാനെത്തിയ കേന്ദ്രംസംഘം ആലപ്പുഴ ജില്ലയെ ഒഴിവാക്കിയതില്‍ പ്രതിഷേധം. അവഗണനക്കെതിരെ കുട്ടനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ വരുന്ന ഇരുപത്തിയഞ്ചിന് കര്‍ഷകര്‍ പൊരിവെയിലില്‍ കുത്തിയിരിപ്പ് സമരം നടത്തും. അതേസമയം കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് നെല്ല് സംഭരണം പുനരാരംഭിച്ചു. സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത വരള്‍ച്ചയ്ക്കാണ് ഇത്തവണ കുട്ടനാട് സാക്ഷ്യം വഹിച്ചത്. പാടശേഖരങ്ങള്‍ വിണ്ടുകീറി, നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങി. ജലാശയങ്ങളില്‍ ലവണാംശം വര്‍ദ്ധിച്ചതോടെ കുടിവെള്ളത്തിനുപോലും ജനം നെട്ടോട്ടമോടി.
ഈയവസ്ഥയിലും വരള്‍ച്ച പഠിക്കാനെത്തിയ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തില്ല എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കര്‍ഷകര്‍ കേട്ടത്. നാലുമന്ത്രിമാരും പ്രതിപക്ഷേ നേതാവുമുള്ള ആലപ്പുഴക്ക് ഇങ്ങനെയൊരു അവഗണന പ്രതീക്ഷിച്ചില്ലെന്ന് ഏവരും പറയുന്നു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി വരുന്ന ഇരുപത്തിയഞ്ചാം തീയതി കര്‍ഷകര്‍ കളക്ട്രേറ്റിന് മുന്നില്‍ പൊരിവെയിലത്തു നിന്ന് സമരം ചെയ്യുമെന്ന് കുട്ടനാട് വികസനസമിതി ചെയര്‍മാന്‍ ഫാദര്‍ തോമസ് പീലിയാനിക്കല്‍ പറഞ്ഞു.
ഒരു ഭാഗത്ത് അവഗണന നേരിട്ടെങ്കിലും മറുഭാഗത്ത് നെല്ലു സംഭരണം പുനരാരംഭിച്ചിട്ടുണ്ട്. പത്തുകിലോ കിഴിവിലാണ് നെല്ലെടുക്കുന്നത്. അതേസമയം സംഭരണം പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ കച്ചിക്കു തീയിടുന്നതാണ് ഇപ്പോള്‍ കര്‍ഷകരുടെ മറ്റൊരാശങ്ക. കഴിഞ്ഞ ദിവസം നെടുമുടി മാത്തൂർ പാടശേഖരത്തിലുണ്ടായ തീ പിടിത്തത്തിൽ സംഭരണത്തിനായി ചാക്കുകളിൽ നിറച്ചു വച്ചിരുന്ന നാലു ലോഡോളം നെല്ലു കത്തി നശിച്ചു. അഗ്നിശമന സേനയുടെ രണ്ടു യൂണിറ്റ് എത്തിയാണു തീയണച്ചത്.
Advertisement