സഹകരണ ഓർഡിനൻസിനെതിരെ സമരം പ്രഖ്യാപിച്ച യു.ഡി.എഫിനെ കടന്നാക്രമിച്ച് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജില്ലാ സഹകരണബാങ്കുകളിലെ കോടികളുടെ നിക്ഷേപം കണ്ടാണ് കടലാസ് സംഘങ്ങൾക്ക് വോട്ടവകാശം നൽകി യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്.അടാട്ട് ബാങ്കിൽ നടന്നകൊള്ള അന്വേഷിക്കാൻ പോലും അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസിനെന്നും കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു.
14 ജില്ലാ സഹകരണബാങ്കുകളിൽ പതിമൂന്നും ഭരിച്ചിരുന്നത് യു.ഡി.എഫാണ്. ഇതെല്ലാം കൂട്ടത്തോടെ പിരിച്ചുവിട്ടത് രാഷ്്്ട്രീയനീക്കമായി കണ്ടാണ് യു.ഡി.എഫ് സമരത്തിലേക്ക് നീങ്ങുന്നത്. എന്നാൽ കടലാസ് സംഘങ്ങൾക്ക് ജില്ലാ സഹകരണബാങ്കുകളിൽ അംഗത്വവും വോട്ടവകാശവും കൊടുത്ത് യു.ഡി.എഫ് ഭരണം കൈക്കലാക്കിയതാണെന്ന് കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചു. ഇത് ജില്ലാബാങ്കുകളിലെ കോടികളുടെ നിക്ഷേപം കണ്ടാണ്.
ജില്ലാ സഹകരണബാങ്കുകളുടെ മൂലധനത്തിലേറെയും പ്രാഥമിക കാർഷിക സഹകരണസംഘങ്ങളുടേതാണ്. എന്നാൽ ഭരണസമിതിയിൽ മുപ്പതുശതമാനം പ്രാതിനിധ്യം മാത്രം. ജില്ലാ ബാങ്കുകളെ യഥാർഥ അവകാശികൾക്ക് കൈമാറാനാണ് ഓർഡിനൻസ്.ഇതിന് കേരളബാങ്കുമായി ബന്ധമില്ല. മാവേലിക്കര, പുത്തൂർ ബാങ്കുകളിൽ നടന്നതിലും വലിയ കൊള്ളയാണ് അടാട്ട് ബാങ്കിൽ നടന്നതെന്നാണ് സൂചന. ഇതെപ്പറ്റി അന്വേഷിക്കാൻ പോലും അനുവദിക്കുന്നില്ല.ഇക്കാര്യം അറിയാതെയാണോ അനിൽ അക്കര എം.എൽ.എ നിരാഹാരസമരം കിടന്നതെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു.